ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ശമ്പള വർദ്ധനവിനായി ഇംഗ്ലണ്ടിലെ സ്കൂൾ അധ്യാപകർ വീണ്ടും പണിമുടക്കിലേയ്ക്ക് . ജൂലൈ 5, 17 എന്നീ തീയതികളിൽ മെച്ചപ്പെട്ട സേവന വർദ്ധനവിനായി സ്കൂൾ അധ്യാപകർ പണിമുടക്കുമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (എൻ ഇ യു) അറിയിച്ചു. സർക്കാരുമായി സമവായത്തിന് ശ്രമിക്കുമെന്നും അവസാന കൈയ്യായിട്ടേ സമരമുഖത്ത് ഇറങ്ങുകയുള്ളൂവെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. സമരം നടക്കുന്ന രണ്ടുദിവസവും മിക്ക സ്കൂളുകളുടെയും പ്രവർത്തനം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടാനാണ് സാധ്യത.


ഇനി നടക്കുന്ന ഏത് സമരപരിപാടികളും കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ പറഞ്ഞു. അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള സമര പ്രഖ്യാപനം നിരാശപ്പെടുത്തുന്നതാണെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞത്. യുകെയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ എൻ ഇ യു കഴിഞ്ഞവർഷം ദേശീയതലത്തിൽ അഞ്ചും പ്രാദേശിക തലത്തിൽ മൂന്നും സമരങ്ങൾ കഴിഞ്ഞ അധ്യായന വർഷത്തിൽ നടത്തിയിരുന്നു.

പണപ്പെരുപ്പത്തിനും ജീവിത ചെലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട ശമ്പള വർദ്ധന ശമ്പളത്തിനായുള്ള അധ്യാപകരുടെ ആവശ്യത്തോടെ പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് എൻ ഇ യു ജോയിന്റ് ജനറൽ സെക്രട്ടറിയായ ഡോ. മേരി ബൂസ്റ്റഡ് പറഞ്ഞു. 2022 -23 വർഷത്തിൽ സ്റ്റേറ്റ് സ്കൂളിലെ ടീച്ചേഴ്സിന് 5% ശമ്പള വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതു കൂടാതെ 1000 പൗണ്ട് ഒറ്റത്തവണ പെയ്മെൻറ് ആയും അനുവദിച്ചിരുന്നു. എന്നാൽ പണപ്പെരുപ്പത്തിന് ആനുപാതികമായ ഇതിലും മെച്ചപ്പെട്ട ശമ്പള വർദ്ധനവാണ് യൂണിയൻ ആവശ്യപ്പെടുന്നത്.