അമ്മയുടെ കയ്യില്‍ നിന്നും പുഴയില്‍ വീണ് കൈക്കുഞ്ഞിനെ കാണാതായി. ഏലംകുളം പാലത്തോള്‍ മപ്പാട്ടുകര പാലത്തില്‍ വെച്ചാണ് ചൊവ്വാഴ്ച രാത്രി കുഞ്ഞ് താഴെ വീണത്. മാനസിക അസ്വാസ്ഥ്യമുള്ള പാലത്തോള്‍ സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയുടെ കയ്യില്‍നിന്നാണ് 11 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് തൂതപ്പുഴയിലേക്കു വീണത്. റെയില്‍വേ പാലത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ ഗുഡ്സ് ട്രെയിന്‍ വരുന്നത് കണ്ട് പാലത്തോടു ചേര്‍ന്നുള്ള സുരക്ഷിത കാബിനിലേക്ക് മാറിനില്‍ക്കുമ്പോള്‍ കയ്യില്‍നിന്ന് കുഞ്ഞ് പുഴയില്‍ വീഴുകയായിരുന്നു എന്നാണ് യുവതി പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.

പാലത്തിന് അര കിലോമീറ്ററോളം അകലെയാണ് യുവതിയുടെ വീട്. രാത്രി ഒമ്പത് മണിയോടെ കുഞ്ഞിനെയും യുവതിയെയും കാണാതായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ പതിനൊന്നോടെ യുവതി ഒറ്റയ്ക്ക് വീട്ടില്‍ തിരിച്ചെത്തി. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പുഴയില്‍ വീണ കാര്യം പറഞ്ഞത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് രാത്രിതന്നെ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുലര്‍ച്ചെയോടെ അഗ്‌നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. ഇന്നലെയും നാട്ടുകാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അഗ്‌നിരക്ഷാ സേനയുടെ റബര്‍ ഡിങ്കികളും മലപ്പുറത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധരും സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരുംതിരച്ചിലിനുണ്ട്. കുഞ്ഞ് വീണതായി പറയുന്ന ഭാഗത്ത് ആഴവും ഒഴുക്കും കുറവാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് 6 വയസ്സുള്ള മകനുണ്ട്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.