കൊച്ചി∙ തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയെന്ന കേസിൽ നിർമാണ കമ്പനി ഉടമയെയും രണ്ടു ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മുൻ പ‍ഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് മരട് പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായിരുന്ന പി.ഇ. ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയെന്ന കേസിൽ മരട് പ‍ഞ്ചായത്ത് ആയിരുന്ന കാലത്തെ ഉദ്യോഗസ്ഥർക്കും ഫ്ലാറ്റ് നിർമാതാക്കൾക്കും എതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുവാദം തേടിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കു പുറമേ അഴിമതി നിരോധന (പിസി) നിയമത്തിലെ വകുപ്പുകളും ചുമത്തിയിരുന്നു.മരടിലെ ഫ്ലാറ്റുകൾക്കു നിർമാണ അനുമതി നൽകിയതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്. ഫ്ലാറ്റ് നിർമാണത്തിനു തീരമേഖലാ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരാമർശിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ആദ്യം അനുമതി നൽകിയവർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.