ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെസ്റ്റ് മിഡ്‌ലാൻഡിലെ സോളിഹള്ളിൽ നടന്ന രണ്ട് വനിതകളുടെ മരണത്തിന് കാരണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണെന്ന് ഇൻക്വസ്റ്റ് ജൂറി കണ്ടെത്തി. 2018 ഓഗസ്റ്റ് 27 ന് സോളിഹള്ളിലെ നോർത്ത്‌ഡൗൺ റോഡിലെ വീടിന് പുറത്ത് റനീം ഔദെയെയും അവളുടെ അമ്മ ഖോല സലീമിനെയും ഔദേയുമായി വേർപിരിഞ്ഞു താമസിക്കുന്ന അവളുടെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. കൊലപാതകസമയത്ത് 21 വയസ്സുണ്ടായിരുന്ന ബർമിംഗ്ഹാമിൽ നിന്നുള്ള ജാൻബാസ് തരിൻ, അറസ്റ്റിലായ ശേഷം താൻ നടത്തിയ കുറ്റകൃത്യങ്ങൾ പോലീസിനോട് സമ്മതിച്ചിരുന്നു. രാത്രി തങ്ങളെ ആക്രമിക്കുവാൻ തരിൻ എത്തിയപ്പോൾ നിരവധി തവണ ഇരുവരും വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അധികൃതരുമായി ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും വ്യക്തമായ ഉത്തരം ഒന്നും തന്നെ ലഭിക്കാത്തത് അവരുടെ മരണത്തിൽ കലാശിച്ചു എന്നാണ് ജൂറി കണ്ടെത്തിയത്.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇരുവരുടെയും മരണത്തിന് കാരണമെന്ന് ജൂറി വിലയിരുത്തി. തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയ്ക്ക് വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസ് ഇവരുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു. 2018 ഡിസംബറിൽ അവരെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിന് ശേഷം തരിന്   32 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. അവരുടെ അവസാന മണിക്കൂറുകളിൽ, ഒരു റെസ്റ്റോറന്റിൽ വച്ച് തരിൻ ഔദയെയെ ആക്രമിക്കുകയും പിന്നീട് പിന്തുടരുകയും ചെയ്തപ്പോൾ അവർ ആറോളം 999 കോളുകൾ ചെയ്തുവെന്നും, എന്നാൽ കൃത്യസമയത്ത് അവരെ ബന്ധപ്പെടുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതായും ജൂറി കണ്ടെത്തി.

കൊലപാതകം നടന്ന രാത്രിയിൽ അതേ പ്രദേശത്ത് മറ്റൊരാൾ ഇതേ രീതിയിൽ തോക്കുമായി അക്രമം നടത്തിയ സംഭവം നടന്നിരുന്നുവെന്നും പോലീസിന് ലഭ്യമായ എല്ലാ വിഭവങ്ങളും അതിൽ കേന്ദ്രീകരിച്ചിരുന്നുവെന്നതിനാലാണ് ഈ സംഭവത്തിലേക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയതെന്ന് ജൂറി വിലയിരുത്തി. തങ്ങളുടെ പ്രദേശത്ത് അടുത്ത നാളുകളിൽ നടന്ന ഏറ്റവും ക്രൂരവും വേദനാജനകവുമായ ഒരു സംഭവമായിരുന്നു ഈ ഇരട്ട കൊലപാതകങ്ങളെന്നു വെസ്റ്റ് മിഡ്‌ലാൻഡ്സ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ആൻഡി ഹിൽ വ്യക്തമാക്കി