ന്യൂസ് ഡെസ്ക് മലയാളം യുകെ

പൊതുമേഖലാ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പള വർദ്ധനവ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അധ്യാപകരും ജൂനിയർ ഡോക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 6% മുതൽ 6.5 ശതമാനം വരെ ശമ്പള വർദ്ധനവ് നൽകാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. മെയ് മാസത്തിലെ പണപ്പെരുപ്പം 8.7 ശതമാനമായിരുന്നു.

ജീവിത ചെലവ് വർദ്ധനവിനും പണപ്പെരുപ്പത്തിനും ആനുപാതികമായ ശമ്പള വർദ്ധനവിനായി ഒട്ടുമിക്ക പൊതുമേഖലാ ജീവനക്കാരും സമരത്തിന്റെ പാതയിലായിരുന്നു. പ്രധാനമന്ത്രി റിഷി സുനകും ചാൻസിലർ ജെറമി ഹണ്ടും ഈ ആഴ്ചയോ അടുത്ത ആഴ്ചയോ യോഗം ചേർന്ന് നിർദ്ദിഷ്ട വർദ്ധനവ് അംഗീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ശമ്പള വർദ്ധനവ് നിലവിൽ വരികയാണെങ്കിൽ നിലവിലുള്ള ബഡ്ജറ്റിൽ നിന്ന് 3.5 % കൂടുതൽ ഇതിനായി മാറ്റിവയ്ക്കേണ്ടതായി വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറിയും വിദ്യാഭ്യാസ സെക്രട്ടറിയും ഉൾപ്പെടെ നിരവധി ക്യാബിനറ്റ് മന്ത്രിമാർ ശമ്പള പുനർനിർമ്മാണ കമ്മിറ്റികളുടെ ശുപാർശകൾ അംഗീകരിക്കുന്നതിന് പിന്തുണയ്ക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ശമ്പള പരിഷ്കരണം നിലവിൽ വരികയാണെങ്കിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേർക്ക് ആശ്വാസമാവും. എന്നാൽ നിർദിഷ്ട ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ഒട്ടുമിക്ക യുകെ മലയാളികൾക്കും ലഭിക്കില്ല. യുകെ മലയാളികളിൽ ഭൂരിപക്ഷവും എൻഎച്ച്എസിലെ നേഴ്സിംഗ് മേഖലയോടെ ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. നിർദ്ദിഷ്ട ശമ്പള പരിഷ്കരണത്തിൽ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ല. പോലീസ്, ജയിൽ ഓഫീസർമാർ, സായുധ സേനകൾ, ഡോക്ടർമാർ , ദന്ത ഡോക്ടർമാർ , അധ്യാപകർ എന്നിവർക്കാണ് ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്.