ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദൃക്സാക്ഷിയാകേണ്ടതായി വരുന്നത് മൂലം മാനസികാരോഗ്യ ചികിത്സാ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ പലപ്പോഴും കടുത്ത മാനസിക സമ്മർദ്ദത്തെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കടുത്ത സമ്മർദ്ദം ഈ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്സുമാരുടെ മനസ്സിൻറെ താളം തെറ്റുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുകയാണ്. പല നേഴ്സുമാരും കടുത്ത മാനസികാഘാതം ഏൽക്കുന്നതിന്റെ മുഖ്യകാരണം തങ്ങളുടെ കൺമുന്നിൽ രോഗികൾ ആത്മഹത്യ ചെയ്യുന്നത് കാണാനിടയാകുന്നതാണ്.

മാനസികാരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന നേഴ്സുമാർ തങ്ങളുടെ ജോലിയുടെ കാലയളവിൽ നാല് ആത്മഹത്യയ്ക്ക് വരെ ദൃക്സാക്ഷിയാകേണ്ടതായി വരുന്നതായാണ് റോയൽ കോളേജ് ഓഫ് സൈക്കാട്രിസ്റ്റിന്റെ ഗവേഷണത്തിൽ കണ്ടെത്തിയത് . ഇത്തരം സംഭവങ്ങളോടെ മാനസികരോഗികളെ പരിപാലിക്കേണ്ട നേഴ്സുമാരുടെ മാനസികാരോഗ്യം താളം തെറ്റുന്ന സംഭവങ്ങൾ നിരവധിയാണ് . ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.


നേഴ്സുമാർ നേരിടുന്ന വൈകാരികമായ ആഘാതം അവർക്കു മാത്രമല്ല ഭാവിയിൽ അവരുടെ രോഗി പരിചരണത്തെയും സാരമായി ബാധിക്കും. ഇത്തരം അവസ്ഥയിൽ കൂടി കടന്നു പോകുന്ന നേഴ്സുമാർക്ക് കൂടുതൽ വൈകാരിക പിന്തുണയും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ജോലിചെയ്യുന്ന സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റോയൽ കോളേജ് ഓഫ് സൈക്കാട്രിസ്റ്റ് ആവശ്യപ്പെട്ടു.