യുകെയിലെ വിദ്യാലയങ്ങളിലെ വിവിധ രാജ്യക്കാരുടെ കുട്ടികളുടെ പഠന മികവിനെക്കുറിച്ചുള്ള പഠനത്തിൽ ഇന്ത്യൻ വംശജരായ കുട്ടികൾ തദ്ദേശീയരെക്കാൾ മികവു പുലർത്തുന്നു എന്ന് കണ്ടെത്തി .എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂഷൻ 2019 ആനുവൽ റിപ്പോർട്ടിലാണ് എത്നിക് ഗ്രൂപ്പുകൾ തരംതിരിച്ചു നടത്തിയ പഠനം അവതരിപ്പിക്കപ്പെട്ടത്. അധ്യാപനത്തിലെ വിവിധ തലങ്ങളിലും ഘട്ടങ്ങളിലും ബ്രിട്ടീഷുകാരായ കുട്ടികളെ അപേക്ഷിച്ച് ഇന്ത്യൻ, ചൈനീസ് വംശജരായ കുട്ടികളാണ് കൂടുതൽ മിടുക്കർ.

പ്രൈമറി സ്കൂൾ കഴിയുന്നതോടെ ബ്രിട്ടീഷ് കുട്ടികളെക്കാൾ ചൈനീസ് കുട്ടികൾ 12 മാസം പുരോഗതി ഉള്ളവരാണ്. തൊട്ടുപിന്നാലെ ഏഴ് മാസത്തിന്റെ പുരോഗതിയുമായി ഇന്ത്യൻ കുട്ടികളുമുണ്ട്. സെക്കൻഡറി സ്കൂൾ തലത്തോടെ ഈ വ്യത്യാസം കൂടുതൽ വർധിക്കുന്നതായി പഠനം പറയുന്നു. ജനറൽ സർട്ടിഫിക്കറ്റ് ഫോർ സെക്കൻഡറി എഡ്യുക്കേഷൻ കണക്കുകൾ പ്രകാരം ബ്രിട്ടീഷ് കുട്ടികളെക്കാൾ ചൈനക്കാർ 24.8 മാസവും ഇന്ത്യക്കാർ 14.2 മാസവും മുന്നിലായിരിക്കും.
കരീബിയൻസ് ആയ കുട്ടികൾ ബ്രിട്ടീഷുകാരെ കാൾ പിന്നിലാണ്.

സാമ്പത്തിക നിലവാരം പുലർത്തുന്ന കുടുംബങ്ങളിലെ കുട്ടികളെക്കാൾ മോശം പ്രകടനമാണ് പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടേത് എന്ന് യുകെയുടെ വിദ്യാഭ്യാസ വകുപ്പും സമ്മതിക്കുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം തകർച്ചയിലേക്ക് ആണോ എന്ന ചോദ്യമാണ് ഇവയിലൂടെ ഉയർന്നുവരുന്നത്. എന്നാൽ സ്കൂൾ വിദ്യാഭ്യാസത്തിലെ അപാകതകൾ പഴുതുകൾ അടയ്ക്കാനുള്ള നടപടികൾ വരുംവർഷങ്ങളിൽ സ്വീകരിക്കുമെന്ന് ഗവൺമെന്റ് അറിയിച്ചു. പിന്നാക്കകാരായ കുട്ടികൾക്ക് വേണ്ടി 2.4 ബില്യൻ പൗണ്ട് ചിലവഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ സ്റ്റാൻഡേർഡ് മന്ത്രിയായ നിക്ക് ഗിബ്ബ്‌ പറഞ്ഞു.