ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം : 2020 ന്റെ ആരംഭം മുതൽ ബർമിംഗ്ഹാമിൽ 32,000 മോഷണങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബർമിംഗ്ഹാമിൽ ഏറ്റവും കൂടുതൽ മോഷണങ്ങൾ നടന്നിട്ടുള്ള ആദ്യ പത്ത് പ്രദേശങ്ങൾ വെളിപ്പെടുത്തി. ബർമിംഗ്ഹാം ലൈവിന്റെ അഭ്യർത്ഥനയിലൂടെ ലഭിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 114,600 മോഷണങ്ങൾ ബർമിംഗ്ഹാമിലുടനീളം ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വെളിപ്പെടുത്തി. ബർമിംഗ്ഹാമിൽ ഏറ്റവും കൂടുതൽ മോഷണങ്ങൾ നടക്കുന്ന സ്ഥലം സെല്ലി ഓക്ക് ആണ്. കഴിഞ്ഞ വർഷാരംഭം മുതൽ അവിടെ 704 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ താമസിക്കുന്നിടത്ത് നിന്ന് ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ മോഷ്ടിക്കപ്പെടുന്നു.

ഏറ്റവും കൂടുതൽ മോഷണങ്ങൾ നടക്കുന്ന മറ്റൊരിടമാണ് കിംഗ്സ് നോർട്ടൺ. 2020 ജനുവരി 1 മുതൽ നഗരം 642 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ലോംഗ്ബ്രിഡ്ജിൽ കഴിഞ്ഞ വർഷം തുടക്കം മുതൽ 506 മോഷണക്കേസ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ചിൽ, മുൻ മിനിസ്റ്റർ യൂണിവേഴ്സ് ലീ അറ്റ്‌ലസിന്റെയും ഭാര്യ കാമിന്റെയും വീട് കൊള്ളയടിക്കപ്പെട്ടിരുന്നു. എഡ്ബാസ്റ്റണിൽ 456 മോഷണങ്ങൾ കഴിഞ്ഞ വർഷാരംഭം മുതൽ നടന്നു. സ്റ്റോക്ക്‌ലാൻഡ് ഗ്രീനിൽ 452 മോഷണങ്ങൾ നടന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ 205 മോഷണങ്ങൾ നടന്നിട്ടുണ്ട്. പ്രദേശത്ത് കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്ന് നിവാസികൾ മുന്നറിയിപ്പ് നൽകി.

ഈ വർഷം ഇതുവരെ ലോസെൽസിലും ഈസ്റ്റ് ഹാൻഡ്സ്വർത്തിലും 207 മോഷണങ്ങൾ നടന്നിട്ടുണ്ട്. ബർട്ടിംഗ് ഗ്രീനിലും മോഷണങ്ങൾക്ക് കുറവില്ല. 446 കേസുകൾ 2020 മുതൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. മോഷ്ടാക്കളെ ക്യാമറയിൽ കണ്ടതിനെ തുടർന്ന് ഒരു ബേസ്ബോൾ ബാറ്റുമായാണ് ഉറങ്ങുന്നതെന്ന് വീട്ടമ്മ വെളിപ്പടുത്തിയിരുന്നു. മോസ്ലി & കിംഗ്സ് ഹീത്ത്, ഹാർബൺ, ഷാർഡ് എൻഡ് എന്നിവിടങ്ങളിലും വർഷം തോറും ധാരാളം മോഷണങ്ങൾ നടക്കുന്നുണ്ട്. മോഷണങ്ങൾക്ക് തടയിടാൻ പോലീസും അധികാരികളും ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യമാണ് പൊതുജനങ്ങൾ ഉന്നയിക്കുന്നത്.