പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തിയയാൾ വൃദ്ധയുടെ ഒരു പവന്റെ സ്വർണ വളയുമായി കടന്നു. പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിന്റെ വളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. മേരി ഫ്രാൻസിസ് മാത്രം വീട്ടിലുണ്ടായിരുന്ന സമയം പാന്റ്സും ഷർട്ടും ധരിച്ചെത്തിയ ഒരാൾ താൻ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാൻസിസിന് വളരെയധികം പ്രയാസങ്ങളുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഇത് മാറാൻ താൻ പ്രാർത്ഥന നടത്താമെന്ന് പറഞ്ഞ് മേരിയുടെ തലയിൽ കൈ കൊണ്ട് ഉഴിഞ്ഞ ശേഷം കൈയിൽക്കിടന്ന വള ഊരിയെടുത്തു. എന്തിനാണ് വള ഊരിയതെന്ന് ചോദിപ്പോൾ പ്രാർത്ഥനക്കാണെന്നും വൈകിട്ട് 5 മണിക്ക് തിരികെ നൽകാമെന്നും പറഞ്ഞ് ഇവിടെ നിന്ന് കടന്നുകളഞ്ഞു. വൈകിട്ട് ഇയാളെ കാണാതിരുന്നതിനെത്തുടർന്ന് മേരി ഫ്രാൻസിസ് പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.