സ്വന്തം ലേഖകൻ

ഇലക്ഷൻ പരിപൂർണ്ണമായി അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും, തന്റെ അവകാശവാദങ്ങൾ പരിപൂർണ്ണമായി തള്ളപ്പെട്ടേക്കാം എന്ന വസ്തുത തനിക്ക് അറിയാം എന്നും, പക്ഷേ തനിക്ക് പറയാതിരിക്കാനാവില്ല എന്നുമാണ് 46 മിനിറ്റ് വരുന്ന, ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ട്രംപ് പറയുന്നത്. താനിതുവരെ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട പ്രസംഗമാണ് ഇതന്നും അദ്ദേഹം വാദിക്കുന്നു. മിക്ക സ്റ്റേറ്റുകളിലും അട്ടിമറി വിജയമാണ് നടന്നിരിക്കുന്നത്. എത്ര കൂട്ടികിഴിച്ചിട്ടും കണക്കുകൾ ശരിയാവുന്നില്ല. ജോ ബൈഡൻ ഇലക്ഷനിൽ കള്ളത്തരം കാണിച്ചു എന്നുള്ളത് പകൽ പോലെ സത്യമാണ്.ട്രംപ് പറഞ്ഞു.

നിരവധി പ്രദേശങ്ങളിലെ കണക്കുകൾ ഉയർത്തിക്കാട്ടിയും താരതമ്യം ചെയ്തുമാണ് ട്രംപ് വാദിക്കുന്നത്. വലിയ സിറ്റികളിൽ അഴിമതി നടന്നതായും, കൂടുതൽ ഡെമോക്രാറ്റിക് വോട്ടുകൾ ബൈഡന് പോയതായും ട്രംപ് ആരോപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അറ്റോർണി ജനറലോ, പാനലിൽ ഉള്ള ജഡ്ജസൊ ഇക്കാര്യം സമ്മതിക്കുന്നില്ല. വോട്ടിംഗ് മെഷീനിൽ കള്ളത്തരം നടന്നതായും, മരിച്ചുപോയ ഒരുപാട് ആൾക്കാർ വോട്ട് ചെയ്തതായും, ഇലക്ഷൻ കേന്ദ്രങ്ങളിൽ അട്ടിമറി നടന്നതായും ട്രംപ് തുടർച്ചയായി വാദിക്കുന്നു.

“ഇത്തവണത്തെ ഇലക്ഷൻ കീഴ്മേൽ മറിഞ്ഞതാണ്, എനിക്കതറിയാം, ജനങ്ങൾക്കതറിയാം, മാധ്യമങ്ങൾക്ക് പോലും അതറിയാം. എനിക്ക് തോൽക്കുന്നത് പ്രശ്നമില്ല, പക്ഷേ ആ തോൽവിയിൽ ഒരു സത്യം വേണം. അമേരിക്കക്കാരിൽ നിന്ന് പിടിച്ചു പറിച്ചു നേടിയ വിജയമാണിത്. അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്, ട്രംപ് തുടരുന്നു.

വീഡിയോയുടെ തുടക്കത്തിൽ തന്നെ ആദ്യത്തെ മൂന്നു മിനിറ്റിൽ അഞ്ചിടങ്ങളിലായി എഡിറ്റിംഗ് ഭാഗങ്ങൾ മുഴച്ചു നിൽക്കുന്നതായി കാണാൻ സാധിക്കും. യുഎസ് ഗവൺമെന്റ്ന്റെ ശക്തി കേന്ദ്രത്തിൽനിന്ന് ഷൂട്ട് ചെയ്ത വീഡിയോയുടെ യാതൊരു നിലവാരവും ട്രംപിന്റെ വീഡിയോ പുലർത്തിയിട്ടില്ല. ബുധനാഴ്ചയോടെ ബൈഡന്റെ വോട്ടുകൾ 81 മില്യൺ കടന്നിരുന്നു. 6 മില്യൺ എന്ന വ്യക്തമായ ഭൂരിപക്ഷത്തിലാണ് ബൈഡൻ 306 ഇലക്ടറൽ കോളേജുകൾ പിടിച്ചടക്കിയിരിക്കുന്നത്.

അതേസമയം ഇലക്ഷൻ പരിപൂർണ ദുരന്തമായിരുന്നു എന്നും ചിലയിടങ്ങളിൽ പ്രവർത്തനം നിലച്ച വോട്ടിങ് മെഷീനുകൾ പെട്ടെന്ന് എതിർ സ്ഥാനാർത്ഥിക്ക് വളരെയധികം വോട്ടുകൾ രേഖപ്പെടുത്തിക്കൊണ്ട് പ്രവർത്തനം പുനരാരംഭിച്ചുവെന്നും ട്രംപ് ആരോപിക്കുന്നു. കോടതിയിൽ നിന്നും നിയമപരമായ സഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് ട്രംപ് വീഡിയോ അവസാനിപ്പിക്കുന്നത്. നിയുക്ത പ്രസിഡന്റിന് നേരെ തുടർച്ചയായ ആരോപണങ്ങൾ പടച്ചുവിടാനും ട്രംപ് മടിക്കുന്നില്ല.