ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ പുതുവർഷത്തിനു മുൻപ് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജനങ്ങളോട് തങ്ങളുടെ വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു. ഇംഗ്ലണ്ടിലും സ്കോട്ട്‌ലാൻഡിലും ക്രിസ്തുമസ് കാലയളവിൽ റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 25 -ന് ഇംഗ്ലണ്ടിൽ 113,628 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 26 -ന് 103,558 ഉം ഡിസംബർ 27 -ന് 98,515 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ മൂന്ന് ദിവസങ്ങളിൽ സ്കോട്ട്ലൻഡിലെ താൽക്കാലിക ഡേറ്റ പ്രകാരം ക്രിസ്തുമസ് ദിനത്തിൽ 8,252 കേസുകളും അതിനടുത്തുള്ള ദിവസങ്ങളിൽ 11,030 ഉം തിങ്കളാഴ്ച 10,562 ഉം കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിസ്‌തുമസ്‌ കാലയളവിൽ യുകെയുടെ ഭാഗിക കോവിഡ് കണക്കുകൾ മാത്രമേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളൂ രാജ്യത്തെ മുഴുവൻ കണക്കുകളും ഈ മാസം അവസാനം പുറത്തുവിടും. ക്രിസ്തുമസ് കാലയളവിൽ പരിശോധന നടത്താനുള്ള ആളുകളുടെ വിമുഖതയും ഡേറ്റാ പ്രോസസ്സിംഗിൻെറ കാലതാമസവും ഉൾപ്പെടെയുള്ള കാരണങ്ങൾ ശരിയായ കണക്കുകളെ കുറച്ച് കാണിക്കാൻ സാധ്യതയുണ്ടെന്ന് ബ്രൈറ്റൺ സർവകലാശാലയിലെ വൈറോളജിസ്റ്റായ ഡോ. സാറാ പിറ്റ് പറഞ്ഞു.

ക്രിസ്‌തുമസ്‌ രാവിന് ശേഷം നോർത്തേൺ അയർലൻഡിലെ കേസുകളുടെ വിവരങ്ങൾ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. വെയിൽസിൽ ഡിസംബർ 26 -ന് 5335 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. പുതുവർഷത്തിൽ കൂടുതൽ നടപടികൾ നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ എന്ന് സർക്കാർ വിലയിരുത്തുമെന്ന് ജാവിദ് പറഞ്ഞു. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ ക്രിസ് വിറ്റിയും മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസും പ്രധാനമന്ത്രിയെ വിവരമറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനം ഉണ്ടായത്. അതേസമയം വെയിൽസിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, സ്കോട്ട്‌ലൻഡിലും വടക്കൻ അയർലൻഡിനും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.