അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രോഗങ്ങള്‍ ബാധിയ്ക്കുമ്പോള്‍ അതിനെ അതിജീവിയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ രോഗത്തെ സമൂഹം അംഗീകരിയ്ക്കുന്നില്ലെങ്കില്‍ ആ അതിജീവനം വളരെ പ്രയാസവുമാണ്. മഹോഗാനി ഗെറ്റര്‍ എന്ന ഇരുപത്തിമൂന്നുകാരി ഒരു മോഡലാണ് എന്നാല്‍ അവരെ ബാധിച്ചിരിയ്ക്കുന്നത് അപൂര്‍വ്വമായ രോഗവുമാണ്. അമേരിക്കന്‍ സ്വദേശിയായ മഹോഗാനി ലിംഫെഡിമ (lymphedema) എന്ന രോഗവുമായാണ് ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ മഹോഗാനിയുടെ രോഗം കണ്ടെത്തിയിരുന്നു.

ശരീരത്തിലെ മൃദുവായ കോശങ്ങളില്‍ അധികമായ ദ്രാവകം ശേഖരിക്കുകയും ആ ശരീരഭാഗങ്ങള്‍ അസാധാരണമാം വിധം നീരു വക്കുകയും ചെയ്യുന്ന രോഗമായിരുന്നു മഹോഗാനിയെ ബാധിച്ചത്. നിര്‍ഭാഗ്യവശാല്‍ മഹോഗാനിയുടെ ഇടതു കാലിനെയാണ് ഈ രോഗം ബാധിച്ചത്. ഇടത് കാലിന് മാത്രമായി 45 കിലോഗ്രാം ഭാരമാണ് മഹോഗാനിയ്ക്കുള്ളത്. കാലിന്റെ ഈ അവസ്ഥയ്ക്ക് മറ്റ് ചികിത്സകളൊന്നും തന്നെ ഇല്ല. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ മാത്രമാണുള്ളത്. കാലിലെ നീര് കുറയ്ക്കുന്നതിന് ചെയ്യാന്‍ കഴിയുന്നത് ഫിസിയോ തെറാപ്പിയും മസാജിങ്ങും മാത്രമാണ്. അമ്മയായ തിമിക്കയാണ് മകള്‍ക്ക് എല്ലാ ധൈര്യവും നല്‍കി ഒപ്പമുള്ളത്. ഇത്ര വലിയ അസുഖം തന്നെ ബാധിച്ചെങ്കിലും ഫാഷന്‍ മോഡലിംഗില്‍ തന്റേതായ ഒരു സ്ഥാനമുണ്ടാക്കാനാണ് മഹോഗാനി ശ്രമിയ്ക്കുന്നത്.

മഹോഗാനി ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലരും കടുന്ന പരിഹാസമാണ് മഹോഗാനിയ്ക്ക് നേരെ ഉയര്‍ത്തുന്നത്. ‘കാല് മുറിച്ചു കളയൂ, അപ്പോള്‍ കൂടുതല്‍ നന്നായിരിക്കും, കണ്ടാല്‍ അന്യഗ്രഹജീവിയെ പോലെ തോന്നുന്നു ‘ തുടങ്ങിയ പരിഹാസങ്ങളില്‍ മഹോഗാനി ഒരിക്കലും പതറിയില്ല. തന്റെ അവസ്ഥയെക്കുറിച്ചും ഇത്തരം രോഗം ബാധിക്കുന്നവരെ കുറിച്ചും മറ്റുള്ളവര്‍ക്ക് അറിവു നല്‍കാനും മഹോഗാനി ശ്രമിക്കുന്നുണ്ട്.

” ഈ രോഗവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കുകയും ഉപ്പിട്ട ഭക്ഷണങ്ങളും മദ്യവും ഒഴിവാക്കുകയും വേണം. കുട്ടിക്കാലത്ത് ഒരിക്കലും ഒരു സുന്ദരിയായി തോന്നിയിട്ടില്ല, ദൈവം എന്നെ ശപിച്ചതായിരിക്കുമെന്നു കരുതിയിരുന്നു. വിഷമം വരുമ്പോള്‍ ആരും കാണാതെ കരഞ്ഞിരുന്നു. എന്നെ പിന്തുണക്കുന്നവര്‍ ധാരാളമുണ്ട്, എന്റെ അമ്മയടക്കം. ഞാനിപ്പോള്‍ ഒരു പ്രചോദനമാണ്. ശരീരം കൊണ്ടും മനസു കൊണ്ടും ഞാന്‍ സുന്ദരിയാണ്. എന്റെ ശരീരത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.” തന്റെ ഇന്‍സ്റ്റഗ്രാമില്‍ മഹോഗാനി കുറിച്ചു.