നെഹ്റു ട്രോഫി വള്ളംകളിയുടെ മറവിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗ്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയത്.
അതായത് മന്ത്രിയുടെ റിസോര്‍ട്ടിന്‍റെ ഗേറ്റ് വരെ. ലേക്ക് പാലസുമുതല്‍ ജെട്ടിവരെയുള്ള ബാക്കി റോഡിന് ലേക്ക് പാലസ് വരെയുള്ളതിന്‍റെ വീതിയുമില്ല. രണ്ട് എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെയും ലക്ഷങ്ങളുപയോഗിച്ചാണ് മന്ത്രിയുടെ റോഡ് നിര്‍മ്മാണം നടന്നിരിക്കുന്നത്.
നേരത്തെ പിജെ കുര്യന്‍ എംപിയുടെയും കെഇ ഇസ്മായില്‍ എംപിയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിര്‍മ്മിച്ചത്. നാല് മീറ്ററായിരുന്നു തുടക്കം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്‍റെ വീതി. പക്ഷേ ഈ നാല് മീറ്ററാണ് റിസോര്‍ട്ട് വരെ ആറും ഏഴും മീറ്ററായത്.