ഹവാന: ക്യൂബയിലെ ഹോള്‍ഗുയിന്‍ വിമാനത്താവളത്തില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെടാനൊരുങ്ങിയ തോമസ് കുക്ക് വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു. ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ഇടത് എന്‍ജിനില്‍ തീ കാണുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. വിമാനത്തിന്റെ മുന്‍ചക്രങ്ങള്‍ റണ്‍വേയില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞപ്പോളായിരുന്നു എന്‍ജിനില്‍ നിന്ന് വലിയ ശബ്ദം കേട്ടത്. ഇതോടെ പൈലറ്റ് വിമാനം താഴെയിറക്കുകയും ബ്രേക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു.

വിമാനം റണ്‍വേയില്‍ കൂടി കുറച്ച് ദൂരം തെന്നി നീങ്ങിയതിനു ശേഷമാണ് നിന്നത്. നവംബര്‍ 27ന് നടന്ന സംഭവത്തേക്കുറിച്ചുള്ള വാര്‍ത്ത ഇപ്പോളാണ് പുറത്തു വന്നത്. എന്‍ജിനോട് ചേര്‍ന്നുള്ള വിന്‍ഡോ സീറ്റില്‍ ഇരുന്നവര്‍ എന്‍ജിനില്‍ തീ പടരുന്നത് കാണുകയും പരിഭ്രാന്തരാകുകയും ചെയ്തു. പൊട്ടിത്തെറി ഉറപ്പായിരുന്നുവെന്നാണ് യാത്രക്കാരിലൊരാള്‍ പ്രതികരിച്ചത്. വിമാനം ഉയര്‍ന്നതിനു ശേഷമായിരുന്നു പൊട്ടിത്തെറിയെങ്കില്‍ ഇത് വന്‍ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. ഭാഗ്യമുള്ളതിനാലാണ് നാം ജീവിച്ചിരിക്കുന്നതെന്ന് വിമാനജീവനക്കാര്‍ അനൗണ്‍സ് ചെയ്തത് യാത്രക്കാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചു.

എന്നാല്‍ പിന്നീടായിരുന്നു യാത്രക്കാര്‍ക്ക് ദുരിതം വര്‍ദ്ധിച്ചത്. ശേഷം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം ആകുന്നത് വരെ യാത്രക്കാര്‍ വിമാനത്തില്‍ കഴിയേണ്ടി വന്നു. ഓണ്‍ബോര്‍ഡ് എസി പ്രവര്‍ത്തിക്കാത്തതിനാല്‍ കടുത്ത ചൂടില്‍ പലരും തല ചുറ്റി വീഴാന്‍ തുടങ്ങി. അടിയന്തര സാഹചര്യം നേരിട്ടിട്ടും തോമസ് കുക്കിന്റെ ഉപഭോക്തൃ സേവനം വളരെ മോശമായിരുന്നുവെന്നാണ് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്.