ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രായേൽ ഹമാസ് യുദ്ധം ഇംഗ്ലണ്ടിലും കനത്ത സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ലണ്ടനിലെ ജൂത മതസ്തർ പാർക്കുന്ന തെരുവുകളിൽ പോലീസ് സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. ഇതേസമയം ഹമാസിനെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വടക്കൻ ലണ്ടനിലെ മൂന്ന് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

തെരുവുകളിൽ ആക്രമണ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് രക്ഷിതാക്കളോട് ജൂത വംശജരായ കുട്ടികളെ വീട്ടിൽ നിന്ന് പുറത്തുവിടരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ബാർനെറ്റിലുള്ള മെനോറ ഹൈസ്‌കൂൾ, തോറ വോഡാസ് പ്രൈമറി സ്‌കൂൾ, അറ്ററസ് ബെയ്‌സ് യാക്കോവ് എന്നിവയാണ് ഇന്ന് കുട്ടികൾക്ക് സുരക്ഷാ ഭീഷണിയെ തുടർന്ന് അവധിയാണെന്ന് കാണിച്ച് രക്ഷിതാക്കൾക്ക് കത്തുകൾ അയച്ചത്.

ആസൂത്രിതമായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് തങ്ങൾ സ്കൂളിന് ഇന്ന് അവധി കൊടുക്കാൻ തീരുമാനിച്ചതെന്ന് 389 കുട്ടികൾ പഠിക്കുന്ന സ്റ്റേറ്റ് സെക്കൻഡറി സ്‌കൂളായ മെനോറ ഹൈസ്‌കൂൾ ഫോർ ഗേൾസിന്റെ പ്രധാനാധ്യപിക എസ്തർ പേൾമാൻ പറഞ്ഞു. എന്നാൽ ബ്രിട്ടനിലെ ജൂതന്മാർക്ക് സുരക്ഷാ ഉപദേശം നൽകുന്ന കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാം എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എല്ലാ ജൂത സ്കൂളുകൾക്കും സർക്കാർ ചെലവിൽ സെക്യൂരിറ്റി ഗവൺമെൻറ് നൽകുന്നുണ്ട്. ഇതിനു പുറമേ പുതിയ സുരക്ഷാ ഭീഷണിയുടെ വെളിച്ചത്തിൽ 3 മില്യൺ പൗണ്ട് കൂടി സുരക്ഷാ ചിലവുകൾക്കായി നൽകാനും സർക്കാർ തല തീരുമാനം ആയിട്ടുണ്ട്.