ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ഹോം ഓഫീസ് നടത്തികൊണ്ടിരുന്ന റെയ്ഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി തുടരുകയാണ്. കഴിഞ്ഞ ദിവസം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡില്‍ മൂന്നു മലയാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് പേർ വിസ ഉള്ളവരും, ഒരാൾ ഡിപെന്‍ഡഡ് വിസയില്‍ എത്തിയവരുമാണ് അറസ്റ്റിൽ ആയത്. ഇവരെ മൂന്നുപേരെയും മാഞ്ചസ്റ്ററിലെ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഉടൻ തന്നെ കേരളത്തിലേക്ക് ഇവരെ തിരികെ അയക്കാനാണ് ഹോം ഓഫീസ് നീക്കം.

സ്റ്റോക്ക് ഹാമിലെ ഏജൻസിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് ഒരാൾക്ക് 20000 പൗണ്ട് വീതം പിഴ ചുമത്താനും സാധ്യതയുണ്ട്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് വിദ്യാർത്ഥികൾ പ്രധാനമായും എത്തുന്നത് കുറഞ്ഞ ചിലവിൽ താമസവും ജോലിയും ലഭ്യമാകുന്നു എന്നുള്ള കാരണത്താലാണ്. എന്നാൽ തുടർച്ചയായി പോലീസ് നടപടികൾ ഉണ്ടായതിനെ തുടർന്ന് പലരും ഇവിടുന്ന് പലയാനം ചെയ്തിരുന്നു. എന്നാൽ വീണ്ടും ആളുകൾ ഇങ്ങോട്ടേയ്ക്ക് ഒഴുകി എത്തുകയാണ്. ഒരുപാട് നേഴ്സിംഗ് ഏജൻസികൾ പ്രവർത്തിക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവർ തമ്മിലുള്ള പല പ്രശ്നങ്ങളും ഹോം ഓഫീസിൽ പരാതിയായി എത്തുന്നുണ്ട്.

വിഷയത്തിൽ ഹോം സെക്രട്ടറി സ്യുവേല ബ്രവര്‍മാന്‍ കടുത്ത നടപടി സ്വീകരിച്ചതോടെയാണ് റെയ്ഡ് വീണ്ടും പുരോഗമിക്കുന്നത്. ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ അധികം ജോലി ചെയ്തതിനാണ് ഇപ്പോള്‍ അറസ്റ്റിലായ യുവാവ് നാട് കടത്തല്‍ ഭീക്ഷണി നേരിടുന്നത്. അനധികൃതമായി ജോലി ചെയ്യുന്നതിന് പുറമെ അംഗീകരിച്ച സമയത്തിൽ കൂടുതൽ ജോലി ചെയുന്നതിനും നിലവിൽ വിലക്കുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും, നടപടി മറ്റ് പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് സർക്കാർ നീക്കം.