ന്യൂസ് ഡെസ്ക് മലയാളം യുകെ

ടിക് ടോക്കിൽ രണ്ട് വയസ്സുകാരനായ ജെയിംസ് ബൾഗർ തൻെറ കൊലപാതകത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്ന നിർമ്മിത ബുദ്ധിയിൽ തയാറാക്കിയ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ജെയിംസ് ബൾഗറിന്റെ കുടുംബത്തോട് ടിക് ടോക്ക് ക്ഷമ ചോദിക്കണമെന്ന ആവശ്യം ശക്തം. രണ്ട് വയസ്സുകാരൻെറ ആനിമേറ്റഡ് പതിപ്പിലുള്ള വിഡിയോയാണ് പ്രചരിച്ചത്. വിഡിയോയിൽ തൻെറ മരണത്തിൻെറ വിഷദാംശങ്ങൾ കുട്ടി വിവരിക്കുന്നതായി കാണാം.

 

1993 ഫെബ്രുവരി 12-ന് മെർസിസൈഡ് ഷോപ്പിംഗ് സെന്ററിൽ നിന്ന് 10 വയസ്സുകാരായിരുന്ന ജോൺ വെനബിൾസും റോബർട്ട് തോംസണും ചേർന്ന് ജെയിംസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വീഡിയോ ഉടൻ തന്നെ പിൻവലിച്ചതായി ടിക് ടോക്ക് അവകാശപ്പെട്ടു. എന്നാൽ ഇതിന് ശേഷവും ടിക് ടോക്കിൽ വീഡിയോ പ്രചരിച്ചതായി കണ്ടെത്തി.

ജെയിംസിന്റെ അമ്മ ഡെനിസ് ഫെർഗസ് വീഡിയോകൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിനോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിൽ 100-ലധികം ക്ലിപ്പുകൾ ഉണ്ടായിരുന്നുവെന്നും ചിലത് ഇപ്പോഴും ഉണ്ടെന്നും ജെയിംസ് ബൾഗർ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർവുമൺ കിം ഡാർബി പറഞ്ഞു. ഇതിന് പിന്നാലെ ടിക് ടോക്ക് ജെയിംസ് ബൾഗറിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.