വലിയ ദുരന്തമായി കടലിന്റെ ആഴങ്ങളിൽ മറഞ്ഞിട്ടും ലോകത്ത് സജീവചർച്ചയാണ് ടൈറ്റാനിക് എന്ന കപ്പൽ. ഇപ്പോഴിതാ കടലിന്റെ അടിയിൽ കണ്ടെത്തിയ ടൈറ്റാനികിന്റെ ശേഷിപ്പുകൾ പൂര്‍ണമായും അപ്രത്യക്ഷമാവുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളുമാണ് കടലിനടിയില്‍ അന്ത്യവിശ്രമത്തിലുള്ള ടൈറ്റാനിക്കിനെ കാര്‍ന്നു തിന്നുന്നത്. കപ്പലിന്റെ പ്രധാനപ്പെട്ട പലഭാഗങ്ങളും ഇതിനോടകം ഇല്ലാതായതായും റിപ്പോർട്ടിൽ പറയുന്നു.

109 വര്‍ഷം പഴക്കമുള്ള ടൈറ്റാനിക്കിന് ബാക്ടീരിയകള്‍ക്കൊപ്പം സമുദ്രജലപ്രവാഹങ്ങളും വെല്ലുവിളിയാവുന്നുണ്ട്. ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് അലിയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്ക് കാര്യമായ അവശേഷിപ്പുകളില്ലാതെ സമുദ്രത്തില്‍ അലിഞ്ഞു ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

‘ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്. അത് പൂര്‍ണമാവും മുൻപ് പരമാവധി വിവരങ്ങള്‍ നമുക്ക് ശേഖരിക്കേണ്ടതുണ്ടെന്ന് ഉത്തര അറ്റ്‌ലാന്റിക്കില്‍ ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പര്യവേഷണത്തിന് പോകുന്ന ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ പ്രസിഡന്റ് സ്റ്റോക്ടണ്‍ റഷ് പറയുന്നു.