ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻ ടോം മൂർ തന്റെ തൊണ്ണൂറ്റിഒൻപതാം വയസ്സിലും കൊറോണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണത്തിലാണ്. തന്റെ പൂന്തോട്ടത്തിലൂടെ വാക്കർ ഉപയോഗിച്ച് നൂറു തവണ നടക്കാനുള്ള തീരുമാനം ആണ് അദ്ദേഹം കൈക്കൊണ്ടത്. ഇതിലൂടെ ചാരിറ്റി സംഘടനകളെ ആകർഷിച്ച്‌ പണം സമാഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. 1000 പൗണ്ട് ലക്ഷ്യമാക്കി ആണ് അദ്ദേഹം ഈ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ആ തുക ഒറ്റ ദിവസം കൊണ്ട് തന്നെ അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോൾ എൻഎച്ച്എസ് പ്രവർത്തനങ്ങൾക്കായി നാല് മില്യൺ പൗണ്ടോളം തുക സമാഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ പ്രവർത്തനങ്ങളിലൂടെ ഇദ്ദേഹം ബ്രിട്ടനിലെ ജനങ്ങളുടെ ഉള്ളിൽ ഒരു സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ ഡോക്ടർമാരും നഴ്സുമാരും വളരെ വിലപ്പെട്ട പ്രവർത്തിയാണ് ചെയ്യുന്നത്. അതിനാൽ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യോർക്ക്ഷൈറിലെ കെയ്ലിയിൽ നിന്നുമുള്ള ടോം മൂർ സൈന്യത്തിലും ചേരുന്നതിനു മുൻപ് സിവിൽ എൻജിനീയർ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്താണ് അദ്ദേഹം സൈന്യത്തിൽ ചേർന്നത്. ഇന്ത്യയിലും, ബർമയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇദ്ദേഹം മുൻപ് ഇടുപ്പ് മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. തുടക്കത്തിൽ 1000 പൗണ്ട് ലക്ഷ്യമിട്ട് മാത്രമാണ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ അത്രയും തുക വളരെ എളുപ്പത്തിൽ സമാഹരിക്കാൻ സാധിച്ചു. നിരവധി ഇടങ്ങളിൽ നിന്ന് ഇദ്ദേഹത്തിന് സഹായങ്ങൾ ലഭിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, അദ്ദേഹത്തോട് വളരെയധികം നന്ദി ഉണ്ടെന്നും പണം സ്വീകരിച്ച ചാരിറ്റി ചീഫ് എക്സിക്യൂട്ടീവ് എല്ലി ഓർട്ടൻ പറഞ്ഞു. സമാഹരിച്ച തുക എൻഎച്ച്‌ എസ് പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തും.