കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ വെള്ളിയാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സൂചന. ഏകദേശം പൂര്‍ത്തിയായ കുറ്റപത്രത്തില്‍ പിഴവുകളുണ്ടോ എന്ന അവസാന പരിശോധനയിലാണ് പോലീസ്. കേസില്‍ പ്രത്യേക കോടതിക്കായി പോലീസ് ആവശ്യമുന്നയിച്ചേക്കുമെന്നും വിവരമുണ്ട്. സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് വിചാരണ നീണ്ടുപോകാതിരിക്കാനാണ് പ്രത്യേക കോടതിയെന്ന ആവശ്യം പോലീസ് ഉന്നയിക്കുക.

ഇക്കാര്യം നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തീവ്രവാദം, കലാപം തുടങ്ങിയ കേസുകള്‍ക്കാണ് സാധാരണഗതിയില്‍ പ്രത്യേക കോടതി അനുവദിക്കാറുള്ളത്. ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് പോലീസ് ഹാജരാക്കുകയെന്നാണ് വിവരം. റിമാന്‍ഡ് കാലാവധിക്കിടെ ദിലീപിന്റെ നാല് ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളിയിരുന്നു. അഞ്ചാമത്തേതില്‍ ഹൈക്കോടതി നാളെ വിധി പറയും.

കുറ്റപത്രത്തില്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനുള്ള ശ്രമകരമായ ജോലിയാണ് പോലീസിനുള്ളത്. ഇതിനായുള്ള തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പോലീസ്. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന ഈ കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്ന് കുറ്റപത്രത്തില്‍ പോലീസ് വാദിക്കുമെന്നും സൂചനയുണ്ട്.