കിഴക്കമ്പലം: തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. എറണാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു.
സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വൻ്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ധിഖും ഏഴംഗ ഉപദേശക സമിതിയിൽ അംഗങ്ങളാവും. നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20 സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിച്ചു. ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. കോതമംഗലത്ത് ഡോ. ജോ ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിൻ്റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയിൽ മാധ്യമപ്രവര്‍ത്തകനായ സി.എൻ. പ്രകാശൻ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!