കൊല്ലം ചെങ്കോട്ടയിലെ ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി ഇടിച്ച് രണ്ടുപേര്‍ മരണപ്പെട്ടു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ മന്‍സില്‍ (തണല്‍) എം റഹീംകുട്ടി (59), ആവണീശ്വരം കാവല്‍പുര പ്ലാമൂട് കീഴ്ച്ചിറ പുത്തന്‍ വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.20-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കൊല്ലത്തേക്ക് പോകാന്‍ തീവണ്ടി കാത്ത് നില്‍ക്കുകയായിരുന്നു ഈ സമയത്ത് ഇരുവരും. അതിനിടെ റഹീംകുട്ടിയുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ഈ ഫോണെടുക്കാന്‍ റഹീംകുട്ടി ട്രാക്കിലേക്ക് ഇറങ്ങി. ആ സമയം രണ്ടാമത്തെ ട്രാക്കിലൂടെ ചെങ്കോട്ട കൊല്ലം സ്പെഷ്യല്‍ തീവണ്ടി വരുന്നുണ്ടായിരുന്നു. ഇതുകണ്ട സജീന, റഹീംകുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സജീനയുടെ കൈയില്‍ പിടിച്ച് ട്രാക്കില്‍നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ റഹീംകുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇരുവരും തീവണ്ടിക്ക് മുന്നില്‍പ്പെടുകയുമായിരുന്നു. തീവണ്ടിയിടിച്ച സജീന തല്‍ക്ഷണം മരിച്ചു. റഹീംകുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കാലുകള്‍ അറ്റുപോയിരുന്നു. കൊട്ടാരക്കര സ്വകാര്യാശുപത്രിയില്‍ വെച്ചാണ് റഹീംകുട്ടി മരണപ്പെട്ടത്.