കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യുഎപിഎ ചുമത്തി. അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനെതിരെ ശക്തമായ തെളിവുകള്‍ സിബിഐ നിരത്തുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയും യുഎപിഎയും ഉള്‍പ്പെടെ 15ലേറെ വകുപ്പുകളാണ് ജയരാജനെതിരെ ചുമത്തിയത്. പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ വ്യക്തമാക്കുന്നു. കേസിലെ 25-ാം പ്രതിയായ ജയരാജനാണ് കൊലപാതകത്തിന് മുഖ്യ ആസൂത്രണം നിര്‍വഹിച്ചത്. മറ്റ് പ്രതികളും സിപിഎം പ്രവര്‍ത്തകരാണ്.

2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി ജയരാജനെ സിബിഐ 25-ാം പ്രതിയായി ചേര്‍ത്തത്. യുഎപിഎ 18-ാം വകുപ്പ് ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുന്നത് തടയുന്നതിനായി, സിപിഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.