ലണ്ടന്‍: ജി 7 രാജ്യങ്ങൡലെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ യുകെ പിന്നിലേക്ക്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കാനഡ ഇക്കാലയളവില്‍ കാര്യമായ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് ജര്‍മനി, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന യുകെ ഇപ്പോള്‍ മോശം പ്രകടനം കാഴ്ച വെക്കുന്ന രാജ്യമായാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജി 7 രാജ്യമായി ജര്‍മനി മാറിയതായി പ്രഖ്യാപിച്ചിരുന്നു. 2016ല്‍ 10 ബേസിസ് പോയിന്റുകളാണ് ജര്‍മനി മെച്ചപ്പെടുത്തിയത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 0.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കാനഡ വളര്‍ച്ചാപ്പട്ടികയില്‍ ഇപ്പോള്‍ മുന്നിലെത്തി. യുകെയും ഇറ്റലിയുമാണ് പട്ടികയില്‍ ഇപ്പോള്‍ ഏറ്റവുമൊടുവിലായി ഉള്ളത്. 0.6 ശതമാനം വളര്‍ച്ചയുമായി ജര്‍മനി രണ്ടാം സ്ഥാനത്തും 0.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമെത്തി. അമേരിക്ക 0.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ യുകെയും ഇറ്റലിയും 0.2 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.

ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷമാണ് സാമ്പത്തിക വളര്‍ച്ചയില്‍ ബ്രിട്ടന്‍ പിന്നോട്ടു പോയത്. ഉയര്‍ന്ന നാണയപ്പെരുപ്പം ഉപഭോക്താക്കളെ പിന്നോട്ടു വലിച്ചു. ബ്രെക്‌സിറ്റിനു ശേഷമുണ്ടായ വിലക്കയറ്റം സാഹചര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി. പൗണ്ടിനുണ്ടായ വിലയിടിവ് ഇറക്കുമതിച്ചെലവുകള്‍ വര്‍ദ്ധിപ്പിച്ചു. ഉയര്‍ന്ന നാണയപ്പെരുപ്പ നിരക്ക് വീട്ടു ബജറ്റുകളെ ബാധിച്ചത് യുകെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്നഉപഭോക്തൃവിപണിയെ തളര്‍ത്തിയതും വളര്‍ച്ചാനിരക്ക് ഇടിയാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.