ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ചുരുങ്ങിയതായി കണക്കുകൾ. 0.3% ചുരുങ്ങിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി രണ്ടോ മൂന്നോ മാസ കാലയളവിലേക്ക് ചുരുങ്ങുമ്പോൾ രാജ്യം മാന്ദ്യത്തിലാണെന്ന് കണക്കാക്കപ്പെടുന്നു. ശമ്പളം കുറയുന്നു, തൊഴിലില്ലായ്മ വർദ്ധിക്കുന്നു, ബിസിനസ് നിക്ഷേപം കുറയുന്നു തുടങ്ങിയവയാണ് പ്രശ്നങ്ങൾ. “പുതുക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഞങ്ങൾ കണക്കാക്കിയതിലും കുറവായിരുന്നു ഉത്പാദനം.” ഒഎൻഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു.

കുതിച്ചുയരുന്ന ഊർജവും ഭക്ഷ്യവിലയും പണപ്പെരുപ്പം 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് രാജ്യത്തെ തള്ളിവിട്ടു. കഴിഞ്ഞ ആഴ്ച, ഒഎൻഎസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് , ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങി എന്നാണ്. യുകെ ഒരു വർഷത്തിലധികം നീണ്ടുനിൽക്കുന്ന മാന്ദ്യത്തിലേക്ക് വീഴുമെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി (ഒബിആർ) മുന്നറിയിപ്പ് നൽകി.

വളർച്ച ക്രമേണ വീണ്ടും ഉയരുന്നതിന് മുമ്പ് 2023 ൽ സമ്പദ്‌വ്യവസ്ഥ 1.4% ചുരുങ്ങുമെന്ന് അവർ പ്രവചിച്ചു. ഇത് കാരണം കുതിച്ചുയരുന്ന വില നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തുന്നതിനാൽ തൊഴിലില്ലായ്മ നിരക്ക് ഉയരുമെന്നും വീടുകളുടെ വില കുത്തനെ കുറയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആഴ്ച, ബാങ്ക് പലിശ നിരക്ക് 3.5% ആയി ഉയർത്തി. ഇത് 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയാണ്. ഇത് മോർട്ട്ഗേജുകളും വായ്പകളും ഉള്ള ആളുകളുടെ തിരിച്ചടവ് ചിലവ് വർദ്ധിപ്പിക്കുന്നു.