യുകെയിൽ “കോവിഡ് സ്വാതന്ത്ര്യ ദിനം“ ജൂലൈ 19 തന്നെയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിന് ജൂലൈ 19 ന് തുടക്കമാകും. സാമൂഹിക അകലം ഉൾപ്പെടെ നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെടുമെങ്കിലും മഹാമാരി അവസാനിച്ചിട്ടില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്യപ്പെടുമ്പോൾ, ചില മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കും. ചില പൊതു സ്ഥലങ്ങളിൽ ഫെയ്സ് മാസ്കുകൾ ധരിക്കാനുള്ള നിയമപരമായ ആവശ്യകത നീക്കം ചെയ്യും, പക്ഷേ തിരക്കേറിയ ഇൻഡോർ പ്രദേശങ്ങളിൽ അവ ഇപ്പോഴും തുടരേണ്ടതാണെന്ന് ശുപാർശ ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു.

2020 മാർച്ചിനുശേഷം ആദ്യമായി നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറക്കാൻ അനുവദിക്കുകയും എല്ലാ വേദികൾക്കും ഇവന്റുകൾക്കുമുള്ള ശേഷി പരിധി നീക്കം ചെയ്യുകയും ചെയ്യും. എത്രപേർക്ക് കണ്ടുമുട്ടാമെന്നതിന് മേലിൽ ഒരു പരിധിയും ഉണ്ടാകില്ല കൂടാതെ 1 മീറ്റർ പ്ലസ് ഡിസ്റ്റൻസ് റൂൾ നീക്കം ചെയ്യും. നൈറ്റ്ക്ലബ്ബുകളും വലിയ ജനക്കൂട്ടമുള്ള മറ്റ് വേദികളിലും കോവിഡ് സ്റ്റാറ്റസ് സർട്ടിഫിക്കേഷൻ (വാക്സിൻ പാസ്‌പോർട്ടുകൾ) സാമൂഹിക ഉത്തരവാദിത്തമെന്ന നിലയിൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എൻ‌എച്ച്‌എസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നോ നെഗറ്റീവ് പരിശോധനാ ഫലമുണ്ടായെന്നും അല്ലെങ്കിൽ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടെന്നും കാണിക്കാൻ ഇവ ആളുകളെ അനുവദിക്കും. ഭാവിയിൽ ആവശ്യമെങ്കിൽ ചില വേദികളിൽ സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനുള്ള അവകാശം നിക്ഷിപ്തമാണെന്ന് പത്രസമ്മേളനത്തിനുശേഷം പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ സർക്കാർ പറഞ്ഞു. വർക്ക് ഫ്രം ഹോം നിർബന്ധമാക്കില്ല.

അതേസമയം നിലവിലെ കോവിഡ് തരംഗത്തിന്റെ ഉച്ചസ്ഥായി ഓഗസ്റ്റ് പകുതിക്ക് മുൻപായി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ അതിനുശേഷം ഇത് പ്രതിദിനം 1,000 മുതൽ 2,000 വരെ ആശുപത്രി പ്രവേശനങ്ങളിലേക്ക് എത്തുമെന്നും സർക്കാർ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് മരണങ്ങൾ പ്രതിദിനം 100 മുതൽ 200 വരെ ആയിരിക്കുമെന്നും വിദഗ്ദർ സർക്കാരിന് നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

റോഡ് മാപ്പിൽ മാറ്റം വരുത്താതെ സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയതോടെ വിനോദ സഞ്ചാര, വ്യോമയാന മേഖലകളും ഉണർന്നു. ഇറ്റലി, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ ഗ്രീൻ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് അവധി ആഘോഷങ്ങൾക്ക് കൂടുതൽ ലക്ഷ്യ സ്ഥാനങ്ങൾ ലഭ്യമാകും.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ അവധിയാഘോഷിച്ച് മടങ്ങിയെത്തുന്ന ആർക്കും ക്വാറന്റൈനിൽ കഴിയേണ്ടതില്ല. അടുത്ത തിങ്കളാഴ്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മോചിതമാകുന്നതോടെ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് ലഭിച്ച ആളുകളെ സ്വയം ഒറ്റപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കും. എന്നാൽ ഇവർ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയെന്ന് തെളിയിക്കേണ്ടിവരും.

അതേസമയം നിയമങ്ങൾ ലഘൂകരിക്കുന്നതിനാൽ യാത്രകൾക്ക് വലിയ കാലതാമസമുണ്ടാകുമെന്നും ആശങ്കയുണ്ട്. ഇമിഗ്രേഷനിലെ കാത്തുനിൽപ്പ് നാല് മണിക്കൂർ കവിയുന്നുവെങ്കിൽ റൺവേകളിലെ വിമാനങ്ങളിൽ തന്നെ യാത്രക്കാരെ ഇരുത്താനാണ് ഹീത്രുവിൽ അധികൃതർ ഒരുങ്ങുന്നത്. അതിനാൽ യാത്ര കഴിഞ്ഞെത്തുന്നവർക്ക് മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നേക്കാം.

പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ജൂലൈ 19 മുതൽ സ്വയം ഒറ്റപ്പെടേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിനാൽ ഗുരുതരമായ തടസ്സമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിഗണിക്കേണ്ടതുണ്ട്. യുകെയിൽ പ്രബലമായ ഡെൽറ്റ വേരിയൻറ് പകരുന്നത് തടയാൻ കർശന നടപടികളാണ് മിക്ക രാജ്യങ്ങളും കൈക്കൊള്ളുന്നത്.