ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം വിപുലീകരിക്കുന്നതിനായുള്ള പുതിയ നിയമങ്ങൾ വരും വർഷങ്ങളിൽ കൊണ്ടുവരുന്നതിൽ മുൻഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു. യുകെ റെയിൽവേയുടെ മേൽനോട്ടം വഹിക്കാൻ ഒരു പുതിയ സമിതി രൂപീകരിക്കുമെന്നും യുകെ തുറമുഖങ്ങളിൽ ഡോക്കിംഗിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനത്തിന് തുല്യമായ വേതനം നൽകാത്ത ഫെറികൾ നിരോധിക്കാനും ഉള്ള നിയമനിർമ്മാണം നടത്തുമെന്നും അറിയിച്ചു. ചൊവ്വാഴ്ചത്തെ രാജ്ഞിയുടെ പ്രസംഗത്തിലാണ് സർക്കാരിൻെറ പദ്ധതികൾ വിശദീകരിച്ചത്. ഇ-സ്‌കൂട്ടറുകൾ വ്യാപകമായി വിൽക്കപ്പെടുകയും കാണപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ സ്വകാര്യ ഭൂമിയിലോ സർക്കാർ വാടകയ്ക്കെടുത്ത പദ്ധതികളിലോ മാത്രമേ നിയമാനുസൃതമായി ഉപയോഗിക്കാൻ കഴിയൂ. പൊതുഭൂമിയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് നിലവിൽ നിയമവിരുദ്ധമാണ്. എന്നാൽ ഇ-സ്കൂട്ടറുകൾ സുരക്ഷിതമാക്കുന്ന നവീകരണത്തിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗതാഗത ബിൽ സഹായിക്കുമെന്ന് സർക്കാരിൻറെ വക്താവ് പറഞ്ഞു.

സെക്കന്റ് ഹാൻഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഡിമാൻഡ് വൻ തോതിൽ ബ്രിട്ടനിൽ ഉയരുന്നതായുള്ള റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുകെയിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 5 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ വർഷവും ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ് ഇത്. എന്നാൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനവിപണി ഇരട്ടിയിലധികമായി വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പൂർണമായും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന യൂസ്ഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 6625 -ൽ നിന്ന് 14586 ആയിട്ടാണ് ഉയർന്നത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 120.2 % വർദ്ധനവാണ് .