യുകെയിൽ ആശുപത്രി ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം. ഒമിക്രോൺ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ എൻഎച്ച്‌എസ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ വിവിധ ആശുപത്രികളിലേക്ക് താത്കാലികമായി ജീവനക്കാരെ ട്രസ്റ്റുകൾ അയയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദ്ദേശിച്ചു. ഏകദേശം 1.4 മില്യൺ ആളുകൾ കോവിഡ് ബാധിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഏറ്റവും മോശം സാഹചര്യം നേരിടാൻ എൻഎച്ച്എസ് ജീവനക്കാരെ പുനർവിന്യസിക്കാൻ സർക്കാർ നോക്കുകയാണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഎച്ച്എസ് ജീവനക്കാരിൽ പത്തിൽ ഒരാൾ പോലും പുതുവർഷ രാവിൽ ജോലിക്ക് ഹാജരായിരുന്നില്ല. മൊത്തം 110,000 പേരിൽ 50,000 പേർ കൊറോണ വൈറസുമായി ബന്ധപ്പെട്ടാണ് ജോലിക്ക് എത്താതിരുന്നത്. യുണൈറ്റഡ് ലിങ്കൺഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, ജീവനക്കാരുടെ കുറവുമായി ബന്ധപ്പെട്ട് ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു.

കൗണ്ടിയിൽ ഉടനീളം നാല് സൈറ്റുകൾ നടത്തുന്ന യുണൈറ്റഡ് ലിങ്കൺഷെയർ ഹോസ്പിറ്റൽസ്, സേവനങ്ങൾ നിലനിർത്തുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും, അവശ്യ സേവനങ്ങൾ ആവശ്യമുള്ള ആർക്കും പൂർണ്ണമായും തുറന്നിരിക്കുന്നു, അതിനാൽ ആളുകൾ പരിചരണത്തിനായി മുന്നോട്ട് വരുന്നത് തുടരണമെന്നും ഹോസ്പിറ്റൽ ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.

എൻഎച്ച്എസ്ന്റെ പല ഭാഗങ്ങളും നിലവിൽ ‘പ്രതിസന്ധിയുടെ’ അവസ്ഥയിലാണെന്ന് ആരോഗ്യ മേധാവികൾ ഇന്ന് മുന്നറിയിപ്പ് നൽകി. ചില ആശുപത്രികൾ പ്രധാന സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ജീവനക്കാരെ വിട്ടുകൊടുക്കാൻ മറ്റ് ട്രസ്റ്റുകളോട് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പ്രധാനമന്ത്രി പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്.

കോവിഡ് ഉൾപ്പെടെയുള്ള അസുഖങ്ങളാൽ പത്തിലൊന്ന് ജീവനക്കാരും ഹാജരാകാതിരുന്നതോടെ അടുത്ത ദിവസങ്ങളിൽ ചില സ്റ്റേഷനുകളിൽ റെയിൽ സേവനങ്ങളിൽ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. അതേസമയം പ്രധാന യാത്രാ റൂട്ടുകളിലെ പ്രധാന എഞ്ചിനീയറിംഗ് ജോലികൾ അടുത്ത ആഴ്ച പകുതി വരെ തുടരും.

യുകെയിലുടനീളമുള്ള കൗൺസിലുകൾ അവശ്യ സേവനങ്ങൾക്ക് ജീവനക്കാരെ പുനർവിതരണം ചെയ്യേണ്ടതുണ്ട്. ഈ ആഴ്ച ക്രിസ്മസ് അവധി കഴിഞ്ഞ് മടങ്ങുമ്പോൾ ജീവനക്കാരുടെ അഭാവത്തെ നേരിടാൻ അടിയന്തിര പദ്ധതികൾ തയ്യാറാക്കാൻ സ്കൂളുകളോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം അധ്യാപക ക്ഷാമം പരിഹരിക്കാൻ ക്ലാസുകൾ ലയിപ്പിക്കണമെന്ന് സ്‌കൂളുകൾ ആവശ്യപ്പെട്ടു.