ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം പൊറുതിമുട്ടിയ യുകെ മലയാളികൾക്ക് തെല്ലൊരാശ്വാസവുമായി എനർജി ബില്ലിൽ കുറവ് ഉണ്ടാകുമെന്ന വാർത്ത പുറത്തുവന്നു. ഈ വേനൽ കാലത്ത് എനർജി ബിൽ 600 പൗണ്ട് വരെ കുറയുമെന്നാണ് റിപ്പോർട്ടുകൾ . ഗ്യാസിന്റെ ഹോൾസെയിൽ വിലയിൽ ഉണ്ടായേക്കാവുന്ന കുറവാണ് ഇതിന് കാരണം.

ഏപ്രിലിൽ ഗ്യാസിന്റെ ഹോൾസെയിൽ വില 3208 പൗണ്ടിലേയ്ക്കും ജൂലൈയിൽ ഇത് 2200 പൗണ്ടിലേയ്ക്കും കുറയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ എനർജി ബില്ലുകളിൽ കുറവ് വരുകയാണെങ്കിൽ നിലവിൽ സർക്കാർ നൽകുന്ന സബ്സിഡി തുടർന്ന് ഉണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹോൾസെയിൽ വിലയിലെ കുറവ് ജനങ്ങളുടെ ബില്ലിൽ എത്രമാത്രം പ്രതിഫലിക്കുമെന്ന ആശങ്ക ശക്തമാണ്. എനർജി ബില്ലിൽ കുറവ് ഉണ്ടായെങ്കിൽ പോലും ഗാർഹിക ബില്ലുകൾ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലായിരിക്കും എന്നതാണ് സാധാരണക്കാരെ അലട്ടുന്ന വസ്തുത.


റഷ്യ ഉക്രൈൻ യുദ്ധമാണ് എനർജി ബില്ലുകളിലെ കുതിച്ചു കയറ്റത്തിന് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു മൂലം യുകെയിലെ എനർജി ബില്ലുകളിൽ വൻ കുതിച്ചു കയറ്റമുണ്ടായത് ജനങ്ങളുടെ ജീവിതത്തിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരമുഖത്താണ് .