റ്റിജി തോമസ് 

രണ്ട് ദിനരാത്രങ്ങൾക്ക് ശേഷം ബെഞ്ചമിന്റെ ഹോംസ്റ്റേയോടെ വിട പറഞ്ഞു. ലണ്ടനിൽ നിന്ന് തിരിച്ച് വെയ്ക്ക് ഫീൽഡിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. നേരത്തെ തന്നെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു ആഗ്രഹം ഞാൻ ജോജിയോടും ബിജോയിയോടും പങ്കുവെച്ചിരുന്നു. ലോകപ്രശസ്ത കവിയും നാടകകൃത്തുമായ വില്യം ഷേക്സ്പിയറിന്റെ ഓർമ്മകൾ നിലനിൽക്കുന്ന ഏതെങ്കിലും സ്ഥലം സന്ദർശിക്കണം. അങ്ങനെയാണ് തിരിച്ചുള്ള യാത്ര സ്ട്രാറ്റ്ഫോർഡ് വഴി ആക്കാൻ ആദ്യം തീരുമാനിച്ചത്.

സ്ട്രാറ്റ്ഫോർഡിലാണ് വില്യം ഷേക്സ്പിയർ ജനിച്ചത്. അവിടെ ഷേക്സ്പിയറിന്റെ വീട് സ്മാരകമായി സംരക്ഷിക്കപ്പെടുന്നുണ്ട് . ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷേക്സ്പിയർ ആരാധകരാണ് ദിനംപ്രതി അവിടം സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നത്. ഇതോടൊപ്പം വളരെ നയന മനോഹരവും പ്രകൃതിരമണീയമായ കാഴ്ചകൾക്കും പേരുകേട്ടതാണ് സ്ട്രാറ്റ്ഫോർഡ് .
സ്വിറ്റ്സർലണ്ടിലെ ലോട്ടർബ്രുന്നൻ സന്ദർശിച്ചിട്ട് ഒരു സുഹൃത്ത് പറഞ്ഞതാണ് പെട്ടെന്ന് മനസ്സിലേക്ക് എത്തിയത്. അതുല്യമായ പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട ലോട്ടർബ്രുന്നൻ സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊണ്ട് സാഹിത്യ രചനകൾ നടത്താനും ഒട്ടേറെ പേർ അവിടെ എത്താറുണ്ടത്രേ.

പക്ഷേ അവസാനനിമിഷം സ്ട്രാറ്റ്ഫോർഡ് യാത്ര ഞങ്ങൾക്ക് ഒഴിവാക്കേണ്ടിവന്നു. ദൂര കൂടുതലായിരുന്നു പ്രധാനകാരണം. അതു പക്ഷേ കുറച്ചുകൂടി മനോഹരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് അവസരം ഒരുക്കിയത്. മലയാളം യുകെയുടെ ചീഫ് എഡിറ്റർ ബിൻസു ജോണിന്റെ വീട് സന്ദർശിക്കാൻ സാധിച്ചത് അങ്ങനെയാണ്. മറ്റൊരു ദിവസം പദ്ധതിയിട്ടിരുന്ന ആ സന്ദർശനം ഞങ്ങളുടെ മടക്കയാത്ര മധ്യേയാക്കുകയായിരുന്നു. യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ശ്രീ ബിൻസുവിനെ നേരിട്ട് കാണുന്നത് മലയാളം യുകെ അവാർഡ് സ്വീകരിക്കാൻ യുകെയിൽ എത്തിയപ്പോഴാണ്. കേരളത്തിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹവും ഭാര്യ നിധിയും രണ്ടു മക്കളും റഗ്ബിയിലാണ് താമസിക്കുന്നത്.

ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ പട്ടണമാണ് റഗ്ബി . ലോകപ്രശസ്തമായ റഗ്ബി കളിയുടെ ജന്മസ്ഥലം ഇവിടെയാണ്. 1823-ൽ റഗ്ബി സ്കൂളിൽ പഠിച്ചിരുന്ന വില്യം വെബ് എല്ലിസ് എന്ന വിദ്യാർത്ഥി, ഫുട്ബോൾ കളിക്കിടെ പന്ത് കൈയിൽ എടുത്ത് ഓടിയതോടെയാണ് റഗ്ബി എന്ന കളിക്ക് തുടക്കമായതെന്നാണ് കഥ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനോഹരമായ വീടും വിശാലമായ കോർട്ടിയാർഡും ചേർന്നതാണ് ബിൻസുവിന്റെ വീട്. ഏറ്റവും ആകർഷിച്ചത് കോർട്ടിയാർഡിൽ കായ്ച്ചു നിൽക്കുന്ന മനോഹരമായ ആപ്പിൾ ചെടിയാണ്.

ബിൻസു ജോൺ നേതൃത്വം നൽകുന്ന മലയാളം യുകെയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്‍തമായി മലയാള സാഹിത്യത്തിന് എഡിറ്റോറിയൽ ബോർഡ് നൽകുന്ന പ്രാധാന്യം കൊണ്ടാണ്. പ്രത്യേകിച്ച് അത്തം മുതൽ തിരുവോണം വരെയും മറ്റ് വിശേഷ അവസരങ്ങളിലും മലയാളം യുകെ പ്രസിദ്ധീകരിച്ചത് മികവുറ്റ രചനകൾ ആണ്. പ്രശസ്ത മലയാളം സാഹിത്യകാരന്മാരായ ശ്രീ ജോർജ് ഓണക്കൂർ, പ്രഭാവർമ്മ തുടങ്ങിയവരുടെ രചനകൾ മറ്റുള്ള ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് മലയാളം യുകെയെ വേറിട്ട വായനാനുഭവം നൽകുന്നതാക്കി. ചീഫ് എഡിറ്റർ ബിൻസു ജോണും അസോസിയേറ്റ് എഡിറ്റർ ഷിബു മാത്യു മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോജി തോമസ് , റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, തോമസ് ചാക്കോ , ബിനു മാത്യു , ബിജു മൂന്നാനംപള്ളി എന്നിവരും ആണ് ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത്.

യുകെയിൽ വെച്ച് പരിചയപ്പെട്ടതിനുശേഷം മലയാളം യുകെ സ്കോട്ട് ലൻഡിൽ വച്ച് നടത്തിയ അവാർഡ് ദാന ചടങ്ങിന്റെ ലോഗോ പ്രകാശനത്തിനായി കേരളത്തിൽ എത്തിയപ്പോൾ ബിൻസു ജോൺ എൻറെ വീട്ടിലും എത്തിച്ചേർന്നിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൻറെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടുന്ന ശ്രീ ബിൻസുവിനും മലയാളം യുകെയുടെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഒരു മാധ്യമം എന്ന നിലയിൽ മലയാളം യുകെയെ കൂടുതൽ ഉന്നതിയിലേയ്ക്ക് എത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.