ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇടവേളയ്ക്ക് ശേഷം സമ്പദ് വ്യവസ്ഥയിൽ വളർച്ചയുമായി യുകെ. ഊർജ്ജ ബില്ലുകളും ഇയു പേയ്‌മെന്റുകൾക്കും പുറമെയാണ് നിലവിലെ മുന്നേറ്റം. 1999 ന് ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും വരുമാനം ഉയർത്തിയത് ആദായ നികുതിയിനത്തിലാണ്. 5.4 ബില്യൺ പൗണ്ടാണ് മിച്ചം തുകയായി രേഖപ്പെടുത്തിയത്. നികുതിയിനത്തിൽ ലഭിച്ചതിനേക്കാൾ കുറവ് തുകയാണ് ചെലവിനത്തിൽ ഉള്ളത്. പണപ്പെരുപ്പവും വർദ്ധിച്ചു വരുന്ന ജീവിത ചിലവും കാരണം ദൈന്യംദിന ജീവിതം ദുസ്സഹമാകുന്നതിനിടയിലാണ് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പൊതു ധനകാര്യം ഇപ്പോഴും ദുർബലമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നികുതിയിനത്തിൽ വരുന്ന തുകയും ചിലവും സംബന്ധിച്ച് അന്തിമ രേഖ മാർച്ച് 15 ന് ചാൻസലർ ജെറമി ഹണ്ട് തയാറാക്കും. നിലവിലെ കണക്കുകൾ ഹണ്ടിന് തന്റെ ബജറ്റിനെ കുറിച്ച് ആത്മവിശ്വാസം പകരുന്നുണ്ടെന്നും, ഇത് ഏകദേശ ധാരണ കൈമാറുന്നവന്നും ഇ വൈ ക്ലബിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് മാർട്ടിൻ ബെക്ക് പറഞ്ഞു.

എന്നാൽ, ഗവൺമെന്റ് ഏർപ്പെടുത്തിയ സാമ്പത്തിക നിയമങ്ങൾ അഞ്ച് വർഷത്തേയ്ക്കാണ്. അതുകൊണ്ട് യുകെയുടെ സാമ്പത്തിക കാര്യങ്ങളിൽ ഹ്രസ്വകാല മാറ്റങ്ങൾക്ക്,നയങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്നും ബെക്ക് കൂട്ടിചേർത്തു. അതേസമയം, സർക്കാരിന്റെ ഔദ്യോഗിക വക്താക്കളായ ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി (OBR) പ്രവചിച്ചതിനേക്കാൾ 30.6 ബില്യൺ പൗണ്ട് കുറവാണ് ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള പൊതു വായ്പ.പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ഏർപ്പെടുത്താൻ നിലവിലെ സാഹചര്യങ്ങൾ ഒരുപക്ഷെ ചാൻസലറെ പ്രേരിപ്പിക്കുമെന്ന് കെപിഎംജി യുകെയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ മൈക്കൽ സ്റ്റെൽമാച്ച് പറഞ്ഞു.