ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിലെ പല പ്രഖ്യാപനങ്ങളും യുകെ മലയാളികളെ ബാധിക്കുന്നതാണ്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിലുള്ള വിദേശ പണമിടപാടുകൾക്കുള്ള നികുതി ശേഖരണം (ടിസിഎസ്) നിരക്ക് 5 ശതമാനത്തിൽ നിന്ന് 20 ആയി ഉയർത്തിയാതാണ് ബഡ്ജറ്റിലെ നിർണായക പ്രഖ്യാപനം. ഇതോടെ വലിയ നികുതി ഒടുക്കേണ്ട അവസ്ഥയിലാണ് പ്രവാസി മലയാളികൾ. ഇടപാടിന്റെ സ്വഭാവം മാറുന്നത് അനുസരിച്ചു നികുതി വർധിക്കും.

മുൻപ് പണം അയയ്ക്കുന്നതിനു 7 ലക്ഷം രൂപ പരിധി ഉണ്ടായിരുന്നു. പുതിയ ബഡ്ജറ്റിൽ ആ പരിധി എടുത്തു കളഞ്ഞു എന്നുള്ളതും പ്രധാന പ്രഖ്യാപനമാണ്. വിദ്യാഭ്യാസം, മെഡിക്കൽ ആവശ്യങ്ങൾ, വിദേശത്ത് നടത്തുന്ന പേയ്‌മെന്റുകൾ മാത്രമല്ല, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ട്രാവൽ കാർഡ് തുടങ്ങി ഏത് പേയ്‌മെന്റ് രീതിയിലൂടെയുള്ള ചെലവുകളും ഇതിൽ ഉൾപ്പെടുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു .

ഉദാഹരണമായി 10,000 രൂപ അടക്കുന്ന ഒരാൾ ടിസിഎസ് ഇനത്തിൽ 2000 രൂപ അടക്കേണ്ടി വരുമെന്ന് സാരം.അതേസമയം, അവരുടെ വരുമാനത്തിന്മേലുള്ള നികുതി 3,000 രൂപയാണെങ്കിൽ അതിനനുസരിച്ചു തുകയിൽ വ്യത്യാസം വരും. വലിയ തുക കൈമാറുമ്പോൾ നികുതി ഇനത്തിൽ നൽകേണ്ടുന്ന തുകയും വർദ്ധിക്കുന്നെന്നും, ഇടപാടുകളിൽ ജാഗ്രത പുലർത്തണമെന്നും ലുത്ര ആൻഡ് ലുത്ര ലോ ഓഫീസ്സ് ഇന്ത്യൻ മേധാവി സഞ്ജീവ് സച്ച്ദേവ പറയുന്നു. ഇതുമൂലം നാട്ടിലേക്ക് പണം അയക്കുന്നതിൽ ഉൾപ്പെടെ വലിയ നികുതി നൽകേണ്ട അവസ്ഥയിലാണ് പ്രവാസികൾ.