രാജിവെച്ച വൈസ് ചാന്‍സലറുടെ എണ്ണച്ഛായാ ചിത്രം സ്ഥാപിക്കാന്‍ വന്‍ തുക ചെലവാക്കിയ യൂണിവേഴ്‌സിറ്റി വിവാദത്തില്‍. ഓയില്‍ പെയിന്റിംഗ് തയ്യാറാക്കാനും അത് ഫ്രെയിം ചെയ്യുന്നതിനുമായി 16,388 പൗണ്ടാണ് ചെലവ് വരുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത് ആണ് വിവാദത്തിലായത്. ബ്രിട്ടനില്‍ ഏറ്റവും ശമ്പളം വാങ്ങുന്ന വൈസ് ചാന്‍സലര്‍ എന്ന പേരില്‍ അറിയപ്പെടുകയും പിന്നീട് ചെലവുകളുടെ പേരില്‍ വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് രാജിവെക്കുകയും ചെയ്ത ഡെയിം ഗ്ലൈനിസ് ബ്രേക്ക് വെല്‍ ആണ് വിവാദ നായിക. 470,000 പൗണ്ട് ആയിരുന്നു ഇവര്‍ വാങ്ങിയിരുന്ന വാര്‍ഷിക ശമ്പളം. ലാന്‍ഡ്‌സ്ഡൗണ്‍ ക്രെസന്റില്‍ ഒരു 5 ബെഡ്‌റൂം ടൗണ്‍ഹൗസ് സൗകര്യവും ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇത്ര വലിയ ശമ്പളം വാങ്ങിയിട്ടും ഇവര്‍ 2 പൗണ്ട് വില വരുന്ന ബിസ്‌ക്റ്റ് വാങ്ങിയത് പോലും യൂണിവേഴ്‌സിറ്റിയുടെ ചെലവിലായിരുന്നെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കിയിരുന്നു.

ഇവരുടെ ഓയില്‍ പെയിന്റിംഗ് അനാച്ഛാദനം ചെയ്യുന്നതിന് യൂണിവേഴ്‌സിറ്റിക്ക് 750 പൗണ്ട് അധികമായി ചെലവാകുമെന്നും പെയിന്റിംഗിനൊപ്പം സ്ഥാപിക്കുന്ന ഫലകത്തിന് 462 പൗണ്ട് ചെലവാകുമെന്നും വിവരാവകാശ രേഖകള്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിനു തുല്യമാണ് യൂണിവേഴ്‌സിറ്റിയുടെ ഈ നടപടിയെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് ലഭിക്കാനും ബേര്‍സറി സപ്പോര്‍ട്ട് ലഭ്യമാക്കാനും ക്യാംപെയിനിംഗ് നടക്കുന്നതിനിടെയാണ് ഈ വിധത്തില്‍ അനാവശ്യ ചെലവ് യൂണിവേഴ്‌സിറ്റി നടത്തുന്നതെന്നാണ് ആരോപണം. വിവാദം ഉയര്‍ന്നതോടെ പെയിന്റിംഗും ഫലകവും യൂണിവേഴ്‌സിറ്റി നീക്കം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 28നാണ് വിസി രാജിവെച്ചത്. 2017 മുതല്‍ ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി ഫസ്റ്റ് ക്ലാസ് ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ എടുത്ത വിഷയത്തിലും ഇവര്‍ ആരോപണം നേരിട്ടിരുന്നു. ഇവരുടെ ഛായാചിത്രം പ്രകാശനം ചെയ്തത് എഡ്വേര്‍ഡ് രാജകുമാരനായിരുന്നു. അതേ സമയം മുന്‍ വിസിമാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് യൂണിവേഴ്‌സിറ്റിയുടെ പതിവാണെന്ന വിശദീകരണവുമായി ബാത്ത് യൂണിവേഴ്‌സിറ്റി രംഗത്തെത്തിയിട്ടുണ്ട്.