മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പിനുള്ള കാലിവില്‍പന നിരോധനം രാജ്യമാകെ ചര്‍ച്ചക്ക് വഴിയൊരുക്കുമ്പോള്‍ ബീഫിന് അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. താനൊരു മാംസഭുക്കാണെന്ന് തുറന്നു പറഞ്ഞ ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ വെങ്കയ്യ ഭക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ രാജ്യത്തുള്ള ജനങ്ങളെ മുഴുവന്‍ സസ്യഭുക്കുകളായി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ചിലരുടെ പ്രചാരണം. എന്നാല്‍ ഭക്ഷണം കഴിക്കുക എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ തിരഞ്ഞെടുപ്പിന് അനുസരിച്ചാണ്. എന്താണ് കഴിക്കേണ്ടത് എന്ത് കഴിക്കാന്‍ പാടില്ല എന്ന് തീരുമാനിക്കേണ്ട് അത് കഴിക്കുന്നവരില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നാണ്.

കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ മറവില്‍ ഭക്ഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാണ് ഇപ്പോഴത്തെ പലരുടേയും ശ്രമം. താന്‍ ബിജെപി മുന്‍ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച ആളാണ്. ആ കാലയളവില്‍ താന്‍ മാംസഭുക്കുമായിരുന്നെന്നും മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വെങ്കയ്യ നായിഡു വ്യക്തമാക്കി.