സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പുകൊണ്ടിടിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വിവാദം ആളിക്കത്തുന്നു. ഹരിയാണ ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറി സുല്‍ത്താന്‍ സിങിനെ ഒരു ദാക്ഷിണ്യവുമില്ലാതെ ചെരുപ്പുകൊണ്ടടിച്ച ബിജെപി നേതാവ് സൊണാലി ഫോഗട്ടാണ് വിവാദത്തിലായിരിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. ബല്‍സാമന്ദ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് സൊണാലി ഫോഗട്ടും സുല്‍ത്താന്‍ സിങും തമ്മില്‍ തര്‍ക്കമുണ്ടായി. സംസാരത്തിനിടെ ക്ഷുഭിതയായ ഫോഗട്ട് സുല്‍ത്താന്‍ സിങിനെ ചെരുപ്പൂരി അടിക്കുകയായിരുന്നു.

സുല്‍ത്താന്‍ സിങ് തനിക്കെതിരെ സഭ്യതയില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അടിക്കാനിടയായതെന്ന് ഫോഗട്ട് പോലീസിന് മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ പോലീസുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടിരുന്നില്ല.

ഇതിന് പിന്നാലെ ബിജെപി നേതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ‘നിങ്ങളെ പോലെയുള്ളവരില്‍ നിന്നുള്ള അധിക്ഷേപം സഹിച്ചാണോ ഞാന്‍ പ്രവര്ത്തിക്കേണ്ടത്? മാന്യമായ ജീവിതം നയിക്കാന്‍ എനിക്ക് അവകാശമില്ലേ. നിങ്ങള്‍ക്ക് ജീവിച്ചിരിക്കാന്‍ ഒരു തരത്തിലും അര്‍ഹതയില്ല’ എന്ന് ഫോഗട്ട് സുല്‍ത്താന്‍ സിങ്ങിനോട് പറയുന്നത് വ്യക്തമായി കേള്‍ക്കാം.

ഇതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് ബിജെപി നേതാവിനെതിരെ ഉയര്‍ന്നത്. സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സംഭവത്തില്‍ ഫോഗട്ടിനെതിരെ നടപടി സ്വീകരിക്കുമോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വീഡിയോ ട്വിറ്ററിലൂടെ പങ്കു വെച്ചു കൊണ്ട് കുറിച്ചു. സര്‍ക്കാര്‍ജോലി ചെയ്യുന്നത് ഒരു കുറ്റമാണോയെന്നും മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ശരിയാണോയെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.