ഇടതുമുന്നണി കൺവീനർ എ വിജയരാഘവനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പൊന്നാനിയിലെ പൊതുയോഗത്തിൽ അധിക്ഷേപിച്ചതിനെതിരെ രമ്യ നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുത്തു. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാട് കൊഴിഞ്ഞാമ്പാറയിലെത്തി രമ്യയുടെ മൊഴിയെടുത്തത്.

കോഴിക്കോട്ടെ പ്രസംഗത്തിലും എ വിജയരാഘവൻ മോശം പരാമർശം നടത്തിയതായി രമ്യയുടെ പരാതിയിലുണ്ട്. പ്രസംഗത്തിന്റെ ദൃശ്യങ്ങളും സംഘം പരിശോധിക്കും. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി അതിക്രമനിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് രമ്യ നേരിട്ട് ആലത്തൂര്‍ ഡിവൈ.എസ്പിക്ക് നല്‍കിയതും ഡി.ജി.പിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയതുമായ പരാതികളിലെ ആവശ്യം. തൃശൂര്‍ റേഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘന്‍റെ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷണം തുടങ്ങി. എ. വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വ്യക്തമാക്കി. പരാതി ലഭിച്ചില്ലെങ്കിലും ലോ ഓഫീസറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാകമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കും.