റാഞ്ചി: മകളെ പ്രണയിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹിന്ദി അദ്ധ്യാപിക കൊലപ്പെടുത്തി എന്ന കേസില്‍ വഴിത്തിരിവ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് അദ്ധ്യാപികയുടെ മൂത്ത മകനാണെന്നാണു അന്വേഷണസംഘം വെളിപ്പെടുത്തുന്നത്.
പന്ത്രണ്ടുകാരിയായ അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം തീര്‍ത്താണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പതിനാറുകാരന്‍ മര്‍ദിച്ചു മൃതപ്രായനാക്കിയതെന്നും മരിച്ചെന്നു കരുതിയാണ് മാതാവായ അദ്ധ്യാപിക മൃതദേഹം വലിച്ചെറിയാന്‍ സഹായിച്ചതെന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

സംഭവത്തില്‍ റാഞ്ചി സഫയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹിന്ദി അദ്ധ്യാപിക നസീമ ഹുസൈന്‍, ഭര്‍ത്താവ് ആരിഫ് അന്‍സാരി, പതിനാറുകാരനായ മകന്‍, പതിനൊന്നുകാരിയായ മകള്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. വിനയ് മഹാതോ എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വിനയുടെ മൃതദേഹം നസീമയുടെ വീടിനു മുന്നില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട വിനയ്ക്കു നസീമയുടെ പന്ത്രണ്ടുവയസുകാരിയായ മകളോടു പ്രണയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനെ സഹപാഠികള്‍ കളിയാക്കുക പതിവായിരുന്നു. അനിയത്തിയുമായുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്ന വിനയിനെ വകവരുത്താന്‍ ഇതോടെ ചേട്ടന്‍ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ബാസ്‌കറ്റ് ബോള്‍ കളി കഴിഞ്ഞുനില്‍ക്കുമ്പോള്‍ പെണ്‍കുട്ടിയുടെ ചേട്ടന്‍ വിനയിനെ വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ചു. അമ്മ വിനയ്ക്കായി സ്‌പെഷല്‍ വിഭവമൊരുക്കുന്നുണ്ടെന്നാണ് പറഞ്ഞത്. സന്തോഷത്തോടെ വിനയ് ക്ഷണം സ്വീകരിച്ചു. എന്നാല്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞുവന്നാല്‍ മതിയെന്നും മറ്റാരുമറിയേണ്ടെന്നും പറഞ്ഞു. തുടര്‍ന്ന്, രാത്രി പന്ത്രണ്ടുമണിയോടെ ഹോസ്റ്റലില്‍നിന്ന് ആരും കാണാതെ വിനയ് പുറത്തിറങ്ങി നസീമയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ വിനയിനെ ഭക്ഷണം കഴിപ്പിച്ചശേഷം തന്റെ അനിയത്തിയമായുള്ള ബന്ധത്തില്‍നിന്നു പിന്മാറണമെന്ന് പതിനാറുകാരന്‍ ആവശ്യപ്പെട്ടു. കഴിയില്ലെന്നു പറഞ്ഞതോടെ വായ് പൊത്തിപ്പിടിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ വിനയിന്റെ വയറില്‍ ഇടിക്കാന്‍ തുടങ്ങി. അവശനായതോടെ വിനയിനെ ഭിത്തിയില്‍ ഇടിച്ചു. ശബ്ദം കേട്ട് മാതാവ് നസീമയും സഹോദരിയും ഉണര്‍ന്നെത്തിയപ്പോഴേക്കും വിനയ് ബോധരഹിതനായി വീണിരുന്നു.

പരിഭ്രാന്തരായ നസീമയും ഭര്‍ത്താവും മകനും ചേര്‍ന്ന് വിനയിനെ വലിച്ചിഴച്ചു കൊണ്ടുവന്നു വീടിന്റെ മുന്നിലിട്ടു. ഫ്‌ളാറ്റിലെ കാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തു. വിനയിനെ വീടിനു പുറത്തെത്തിച്ച ശേഷം നസീമയും പെണ്‍കുട്ടിയും ചേര്‍ന്ന് വീട് മുഴുവന്‍ കഴുകി വൃത്തിയാക്കി. ഈ ശബ്ദവും സിസിടിവിയില്‍ റെക്കോഡായി. നസീമയയെും ഭര്‍ത്താവിനെയും മകളെയും തെളിവു നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി മൊഴി നല്‍കാന്‍ കഴിയാത്ത വിധം ഞെട്ടലിലാണെന്നും പെണ്‍കുട്ടിയുടെ മൊഴി കൂടി കേട്ടശേഷമേ വ്യക്തമായ നിഗമനത്തിലെത്താനാവൂ എന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ റേവ സ്വദേശികളാണ് നസീമയും ഭര്‍ത്താവും.

പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. തുടര്‍ന്ന് ഒരു അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.