ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ മാസം അവസാനത്തോടെ ഓരോ മുതിർന്നവർക്കും ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ശ്രമം തുടരുന്നതിനാൽ ഇംഗ്ലണ്ടിലെ കോവിഡ് വാക്സിൻ സൈറ്റുകളിൽ സന്നദ്ധപ്രവർത്തകർ ഇന്നും പ്രവർത്തിക്കും. കൊറോണ വൈറസിൻെറ ഒമിക്രോൺ വേരിയന്റിൻെറ പകർച്ചാ ഭീക്ഷണിയെ തുടർന്ന് ക്രിസ്‌തുമസ്‌ ദിനത്തിലും ആയിരക്കണക്കിന് ഫസ്റ്റ്, സെക്കൻഡ്, ബൂസ്റ്റർ ഡോസുകൾ നൽകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞിരുന്നു. ലണ്ടൻ, മാഞ്ചസ്റ്റർ, സ്വിൻഡൻ, ഈസ്റ്റ്ബോൺ എന്നിവയുൾപ്പെടെ എട്ട് സ്‌ഥലങ്ങളിൽ അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്. യുകെയിൽ കഴിഞ്ഞ വെള്ളിയാഴ്ച 122,186 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ്.

യുകെയിലെ ഏകദേശം 60% മുതിർന്നവരും ഇപ്പോൾ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് തലത്തിൽ വാക്സിനേഷൻ നൽകാൻ എൻഎച്ച്എസിന് കഴിഞ്ഞു. ഇതുവരെ 32 ദശലക്ഷത്തിലധികം ബൂസ്റ്റർ വാക്‌സിനുകളും മൂന്നാം ഡോസ് വാക്സിനുകളും നൽകിക്കഴിഞ്ഞു. ഒമിക്രോണിൻെറ ആഘാതം കുറയ്ക്കുന്നതിനായി യോഗ്യരായ എല്ലാ ആളുകളും എത്രയുംവേഗം അവരുടെ വാക്സിനേഷൻ സ്വീകരിക്കാനായി മുന്നോട്ടു വരേണ്ടതാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും വെയിൽസിലും ഡിസംബർ 25 നും 26 നും വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല.