ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഇൻവർനെസിന് തെക്ക് ഉണ്ടായ കാട്ടുതീ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഇന്നലെ ഏകദേശം 14:45 ന് ഓച്ച്‌നഹിലിൻ ഹോളിഡേ പാർക്കിന് സമീപമുള്ള ഡാവിയോറ്റ് ഏരിയയിലേക്ക് ജീവനക്കാരെയും കൊണ്ട് ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാനിച്ചിൽ നിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) അകലെയാണ് തീപിടുത്തമുണ്ടായത്. സമീപകാലത്ത് സമാനമായ കാട്ടുതീ പടർന്ന് പിടിച്ചിരുന്നു. അയർഷയറിലെ ഓച്ചിൻക്രൂവിൽ 27.6°C തീവ്രത രേഖപ്പെടുത്തിയതിന് ശേഷം, സ്കോട്ട്‌ ലൻഡിൽ ഈ വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസമാണിതെന്നാണ് നിഗമനം.

പുക ഉയരുന്നതിനാൽ ജനലുകളും വാതിലുകളും അടച്ചിടാൻ പ്രദേശവാസികളോട് നിർദേശിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് തീപിടിത്തം ഉണ്ടായെന്ന് വ്യക്തമായത്. തീ പിടുത്തത്തെ തുടർന്ന് കനത്ത പുകയാണ് ഉയർന്നത്. ഇത് പ്രദേശത്തെ ആകെ പുകയ്ക്കുള്ളിൽ നൊടിനേരം കൊണ്ട് ആക്കിയിരുന്നു. പരിഭ്രാന്തരായ പ്രദേശവാസികളെ അധികൃതർ നേരിട്ട് കണ്ട് വേണ്ട നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. അന്തരീക്ഷം മലിനമാക്കപ്പെടുന്നതിനോടൊപ്പം, പലവിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നു.

കാനിച്ച് മലനിരകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. അനിയന്ത്രിതമായി പുക ഉയരുന്നതിനാൽ പ്രദേശത്തെ വീടുകളുടെ ജനലും വാതിലുകളും നിലവിൽ തുറക്കുന്നില്ല. തീ നിയന്ത്രണ വിധേയമായി എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ പ്രത്യാഘാതങ്ങൾ സംബന്ധിച്ച ആശങ്കകൾ വിട്ടൊഴിയുന്നില്ല.