സോണി കല്ലറയ്ക്കൽ

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ ?. ഈ ചോദ്യം നിലവിലെ രാഷ്ട്രിയ സാഹചര്യത്തിൽ വളരെ ഏറെ പ്രസക്തമാണ്. കാരണം, ആ രിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ദേശീയ രാഷ്ട്രിയത്തിൽ ചലനം സൃഷ്ടിക്കുക എന്നത് ഇടതുമുന്നണിയെയും പ്രത്യേകിച്ച് മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എംമിനെയും സംബന്ധിച്ച് തങ്ങളുടെ പ്രസ്റ്റീജ് വിഷയം ആണ്.

തുടർഭരണത്തിന്റെ ആഹ്ളാദത്തിൽ അവർ മുന്നോട്ടു നീങ്ങുമ്പോൾ കേരളത്തിൽ നിന്ന് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ എം.പി മാരെ സൃഷ്ടിച്ച് ഡൽഹിയ്ക്ക് വിടുക എന്നത് അവരുടെ ആവശ്യമായിരിക്കുന്നു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും അവർ സാധ്യമായ ആരുമായും തയാറായെന്നും വരാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി നേതൃത്വം നൽകുന്ന കെ.എം. മാണിയുടെ കേരള കോൺഗ്രസിനെ പി.ജെ.ജോസഫിൽ നിന്നും പിളർത്തി ഇടതുമുന്നണിയുടെ ഭാഗമാക്കിയപ്പോൾ ജോസ് . കെ.മാണിയെ അനുകൂലിക്കുന്നവർ പോലും വിചാരിച്ചത് ഇടതുമുന്നണിയിൽ നിന്ന് കൂടുതൽ നിയമസഭാ സീറ്റുകൾ ജോസ്.കെ. മാണിയുടെ പാർട്ടിക്ക് ലഭിക്കുകയില്ലെന്നാണ്. എന്നാൽ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് റാന്നി പോലുള്ള സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകൾക്കു പുറമേ ഘടകകക്ഷികളിൽ നിന്നു പോലും സീറ്റ് പിടിച്ചെടുത്ത് സി.പി.എം ജോസ്.കെ.മാണിക്ക് താലത്തിൽ വെച്ചു നൽകുകയായിരുന്നു. ഏതാണ്ട് 12 ഓളം സീറ്റാണ് ഇത്തരത്തിൽ ജോസ്.കെ.മാണി നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് എം ന് ലഭിച്ചത്.

യു.ഡി.എഫിൽ പി.ജെ. ജോസഫിന് പോലും കിട്ടാത്ത പരിഗണനയാണ് ജോസ്.കെ.മാണിക്ക് എൽ.ഡി.എഫിൽ നിന്ന് ലഭിച്ചത്. ഈ പരീക്ഷണത്തിൽ എൽ.ഡി.എഫ് വിജയിക്കുകയും ചെയ്തു. മധ്യകേരളത്തിൽ കാലാകാലങ്ങളായി യു.ഡി.എഫിനൊപ്പം നിന്ന പല മണ്ഡലങ്ങളും പിടിച്ചെടുത്ത് ഇടതുമുന്നണി ചരിത്രത്തിലാധ്യമായി തുടർഭരണത്തിലെത്തിയെന്ന് വേണമെങ്കിൽ പറയാം. ഇതിന്റെ തനിയാവർത്തനം തന്നെയാകും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും കാണാൻ സാധിക്കുക. ഇടതുമുന്നണിയെ സംബന്ധിച്ച് പറഞ്ഞാൽ ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങളായ കോട്ടയവും ഇടുക്കിയും എന്നും അവർക്ക് ഒരു ബാലികേറാമലയാണ്.

ചില പ്രത്യേക സാഹചര്യങ്ങളൊഴിച്ചാൽ ഈ രണ്ട് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് ജയിക്കുക അസാധ്യമാണ്. ജോസ്.കെ.മാണിയുടെ പാർട്ടിക്ക് കാലകാലങ്ങളായി യു.ഡി.എഫ് നൽകി വരുന്നത് കോട്ടയം പാർലമെന്റ് സീറ്റാണ്. ഇവിടുത്തെ നിലവിലെ എം.പി തോമസ് ചാഴികാടനാണ്. അദേഹം യു.ഡി.എഫിനൊപ്പം നിന്നാണ് ജയിച്ചതെങ്കിലും ഇപ്പോൾ ഇടതുമുന്നണിയ്ക്കും ജോസ്.കെ.മാണിയ്ക്കും ഒപ്പവുമാണ്. അടുത്ത് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി കോട്ടയം സീറ്റ് ജോസ്.കെ.മാണിയുടെ പാർട്ടിക്ക് വിട്ടു നൽകും എന്നതിൽ ആർക്കും തർക്കമൊന്നുമില്ല. പക്ഷേ, തെരഞ്ഞെടുപ്പിൽ നിലവിലെ കോട്ടയം കൂടാതെ മറ്റൊരു സീറ്റ് കൂടി ജോസ്.കെ മാണി വിഭാഗം ആവശ്യപ്പെട്ടാലും അത് നൽകുന്നതിലും ഇടതുമുന്നണിയിൽ തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാൽ ജോസ്.കെ.മാണി ചോദിക്കുക പാർട്ടിയ്ക്ക് വലിയ വേരോട്ടം ഉള്ളതും ക്രൈസ്തവർക്ക് അല്ലെങ്കിൽ കത്തോലിക്കർക്ക് നിർണ്ണായക
സ്വാധീനമുള്ള ഇടുക്കി മണ്ഡലം തന്നെ ആയിരിക്കും.

ഇനി കോട്ടയം സി.പി.എം ന് വിട്ടുകൊടുത്ത് ഇടുക്കിയിലേയ്ക്ക് ചേക്കാറാനും ജോസ്.കെ.മാണി ഇപ്പോഴത്തെ
സാഹചര്യത്തിൽ മടികാണിച്ചെന്നും വരില്ല. കോട്ടയത്തെക്കാൾ സുരക്ഷിത സീറ്റും തങ്ങളുടെ ലക്ഷ്യത്തിന് പറ്റിയ സീറ്റും ഇടുക്കിയാവുമെന്ന് ജോസ്.കെ.മാണിയും അദേഹത്തെ അനുകൂലിക്കുന്നവരും കണക്ക് കൂട്ടിയാലും അതിൽ തെറ്റ് പറയാനാവില്ല. ഏത് രീതിയിലായാലും ഇടുക്കി സീറ്റ് ലഭിച്ചാൽ അവിടെ പരിഗണിക്കാൻ ഏറെ സാധ്യതയുള്ള സ്ഥാനാർത്ഥി മന്ത്രി റോഷി അഗസ്റ്റിൻ തന്നെയാവും. ഇടുക്കിയെ നന്നായി അറിയാവുന്ന ഇടുക്കിയിലെ ജനങ്ങളെ നന്നായി അറിയാവുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കണ്ട് ഇരുമുന്നണിയുടെയും ഭാഗമായി മത്സരിച്ച് പരിചയമുള്ള മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി പാർലമെന്റിൽ നിന്നും സ്ഥാനാർത്ഥിയായാൽ നിലവിലെ എം.പി കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസിന് എതിരെ ശക്തമായ വെല്ലുവിളി ഉയർത്താനാവും. ഒരു പക്ഷേ, ജയിക്കാനും സാധ്യത ഏറെയാണ്. കൂടാതെ റോഷിയെ പാർലമെന്റിലൂടെ ഡൽഹിയ്ക്ക് വിട്ട് ജോസ് കെ.മാണിക്ക് കേരളത്തിലെ സ്ഥാനം ഉറപ്പിക്കാനും ആവും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയ്ക്കാണ് ജോസ്.കെ.മാണിയ്ക്ക് നിയമസഭയിലെ മന്ത്രിമാരിൽ മൂന്നാമൻ എന്ന പദവി നഷ്ടപ്പെട്ടത്. പാലായിൽ ജോസ്.കെ.മാണി നേരിട്ട അപ്രതീക്ഷിതമായ തോൽവിയിൽ ഈ ഭാഗ്യം ഇടുക്കിയിൽ നിന്ന് ജയിച്ച റോഷിക്ക് വന്നു ചേരുകയായിരുന്നു. വൈകാതെ സംസ്ഥാനത്തിന്റെ മന്ത്രിയെന്നുള്ള നിയന്ത്രണം തിരിച്ചു പിടിച്ചില്ലെങ്കിൽ തന്റെ കാലിൻ ചുവട്ടിലെ മണ്ണ് ഒഴുകി പോകുമെന്ന വിവരം മറ്റാരെക്കാളും അറിവുള്ളത് ജോസ്.കെ.മാണിയ്ക്ക് തന്നെയാവും. ഈ തിരിച്ചറിവ് ആകും ഇടുക്കി പാർലമെന്റ് സീറ്റ് ചോദിക്കാനും റോഷി ഇവിടെ മത്സരിക്കാനും ഇടയാവുക. റോഷി അഗസ്റ്റിൻ ഇടുക്കിയിൽ നിന്ന് പാർലമെന്റിലേയ്ക്ക് മത്സരിച്ച് ജയിച്ചാൽ സ്വഭാവികമായും ഇടുക്കിയിൽ നിന്നുള്ള നിയമസഭാ അംഗത്വവും മന്ത്രിസ്ഥാനവും രാജി വയ് ക്കേണ്ടതായി വരും. അപ്പോൾ ഇടുക്കി നിയമസഭാ സീറ്റിൽ ഒരു ഉപതെരഞ്ഞെടുപ്പ് വരുക സ്വഭാവികം. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഒഴിവു വരുന്ന ഇടുക്കി നിയമസഭാ സീറ്റിൽ നിന്നും ജോസ്. കെ.മാണിക്ക് മത്സരിക്കാനാവും. ജയിച്ചാൽ തങ്ങളുടെ പാർട്ടിക്ക് ഇടതുമുന്നണി നൽകിയിരിക്കുന്ന മന്ത്രിസ്ഥാനം പാർട്ടി ചെയർമാൻ ജോസ്.കെ.മാണിയുടെ കൈയ്യിൽ സുരക്ഷിതമായി എത്തിച്ചേരും. ജോസ്.കെ.മാണിക്ക് റോഷിയുടെ വകുപ്പ് തിരിച്ച് പിടിച്ച് മന്ത്രിയായി സ്വന്തം പാർട്ടിയിൽ അജയ്യനായി മാറുകയും ചെയ്യാം. റോഷിയെ രണ്ടാമനായി തന്നെ നിലനിർത്തുകയും ചെയ്യാം.

ഈ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജോസ്.കെ.മാണിയുടെ രാജ്യസഭ അംഗത്വ കാലാവധിയും അവസാനിക്കാറാവും. അപ്പോൾ കാര്യങ്ങളും ഏതാണ്ട് എളുപ്പവുമാക്കാം. പണ്ട് മന്ത്രിയായിരിക്കുമ്പോൾ ഏ.സി.ഷൺമുഖദാസ് കണ്ണൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ചരിത്രവുമുണ്ട്. വീണ്ടും ഇടതുമുന്നണി ജോസ്.കെ.മാണിയെ ഒപ്പം നിർത്തി ഇടുക്കിയിൽ അത്തരമൊരു നീക്കാം ആവർത്തിച്ചാലും അത്ഭുതപ്പെടാനില്ല. ജോസ്.കെ.മാണി ആഗ്രഹിക്കുന്നു എത്രയും വേഗം നിയമസഭയിൽ എത്തി മന്ത്രിസ്ഥാനം തിരിച്ചു പിടിക്കുക എന്നത്. അതിന് ഈ ഒറ്റപോംവഴിയെ ഉള്ളു, റോഷിയെ ഇടുക്കിയിൽ നിന്ന് പാർലമെന്റിലേയ്ക്ക് മത്സരിപ്പിച്ച് എം.പിയാക്കുക. പാർട്ടിയും ഇടതുമുന്നണിയും ഒന്നിച്ച് ആവശ്യപ്പെട്ടാൽ മന്ത്രി റോഷിയ്ക്കും അതിൽ നിന്ന് പിന്മാറാൻ സാധിച്ചെന്ന് വരില്ല. എന്തായാലും കാത്തിരുന്ന് കാണാം, റോഷിയാണോ ഡീൻ കുര്യാക്കോസ് ആണോ ഇടുക്കിയിലെ അടുത്ത് എം.പി യെന്ന്. ശേഷം കാഴ്ചയിൽ…