യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലത്ത് അക്കോണത്ത് ആണ് സംഭവം. അടൂർ പഴകുളം സ്വദേശിനിയായ 24കാരി ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് കിഷോർ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് അടൂരിൽ നിന്ന് ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി. ഇവരുടെ സാന്നിദ്ധ്യത്തിൽ ആണ് വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നത്.

അകത്ത് കയറിയപ്പോൾ ആണ് മുറിക്കുള്ളിൽ ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല. ഒരു വർഷം മുൻപാണ് കിഷോറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.