യുട്യൂബില്‍ രസകരമായ വീഡിയോകള്‍ ഇട്ട് ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുത്ത യുവാവിന് ദാരുണമായ അന്ത്യം. യുഎസിലെ മിന്നസോട്ടയില്‍ ജൂണ്‍ 26നായിരുന്നു സംഭവം. 22കാരനായ പെഡ്രോ റുയിസും ഭാര്യ മൊണാലിസ പെറെസും യു ട്യൂബിലെ ചിരപരിചിതരാണ്. ഇവരുടെ വീഡിയോകള്‍ ലക്ഷങ്ങള്‍ കാഴ്ചക്കാരാകാറുണ്ട്. എന്നാല്‍, ഒരു സാഹസിക പ്രകടനം പെഡ്രോയുടെ ജീവനെടുത്തു. തോക്കുപയോഗിച്ചു കൊണ്ടുള്ള സാഹസിക പ്രകടനമാണ് വിനയായത്. കട്ടിയുള്ള പുസ്തകം നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന പെട്രോയുടെ നേര്‍ക്കെതിരെ മൊണാലിസ വെടിയുതിര്‍ക്കണമെന്നതായിരുന്നു ആശയം. ഭാര്യ ഇതിന് എതിരുനിന്നെങ്കിലും കൂടിയ എന്‍സൈക്ലോപീഡിയ ബുക്കില്‍ പെഡ്രോ വെടിയുതിര്‍ത്ത് അപകടമില്ലെന്ന് കാണിച്ചു കൊടുത്തു. പുസ്തകം തുളച്ചു പോയി എന്നല്ലാതെ വെടിയുണ്ട അപ്പുറം കടന്നിരുന്നില്ല. പരീക്ഷണം ചെയ്ത് വിശ്വാസം ജനിപ്പിച്ചതിനാലാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് മൊണാലിസ പറയുന്നു. എന്നാല്‍ ഇരുവരും പ്രതീക്ഷിച്ച പോലെ ആ പ്രകടനം മുന്നോട്ടു പോയില്ല. ഇരുവരുടെയും 3 വയസ്സ് പ്രായമുള്ള മകളും 30 പേരും പ്രകടനം നടത്തുമ്പോള്‍ പരിസരത്തുണ്ടായിരുന്നു. വെടിയുണ്ട പുസ്തകവും കടന്ന് പെഡ്രോയുടെ ഹൃദയത്തില്‍ തുളച്ചു കയറി. സംഭവസ്ഥലത്ത് വെച്ച് തന്നെ പെഡ്രോ മരണമടഞ്ഞു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് മൊണാലിസയ്ക്കെതിരെ പോലീസ് കേസെടുത്തു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്