യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം. ചൈനയിലെ ഗുവാങ്‌ഡോങിലെ സൈനിക താവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് പ്രസിഡന്‍റ് ഈ ആഹ്വാനം നടത്തിയതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ചാവോ സിറ്റിയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മറൈന്‍ കോര്‍പ്‌സിന്‍റെ പരിശോധനക്കിടെ, അദ്ദേഹം സൈനികരോട് അതീവ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വിശ്വസ്തരും ശുദ്ധരും കൂറുള്ളവരുമാകുക എന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സൈനികർ രാജ്യത്തോട് തികച്ചും വിശ്വസ്തത പുലർത്തണം. രാജ്യത്തിന്‍റെ എല്ലാ സൈനികരും അവരുടെ മനസും ശക്തിയും ഓരോ നിമിഷവും യുദ്ധത്തിനായി തയ്യാറാക്കി വെക്കണം. അതീവജാഗ്രത പാലിക്കണം – എന്നെല്ലാം ഷി ജിന്‍പിംഗ് സൈനികരോട് പറഞ്ഞതായാണ് വാര്‍ത്തകള്‍.

ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ഒരേ സമയം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഈ ആഹ്വാനം ആശങ്ക സൃഷ്ടിക്കുന്നത്. ഷി ജിന്‍പിംഗിന്‍റെ ഈ ആഹ്വാനം ഇന്ത്യക്കെതിരെയോ, അമേരിക്കയ്ക്കെതിരെയോ, ചൈനയുമായി തർക്കമുള്ള മറ്റു രാജ്യങ്ങൾക്ക് എതിരെയാണോ എന്ന് വ്യക്തമായിട്ടില്ല.

ചൈനീസ് സേനയ്ക്ക് ആത്മവിശ്വാസം നല്‍കാനും പ്രതിരോധ സംവിധാനങ്ങളുടെ ശേഷി മെച്ചപ്പെടുത്താനുമായിരുന്നു ഷി ജിന്‍പിംഗിന്‍റെ സന്ദര്‍ശനം എന്നും പറയുന്നുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇപ്പോഴും സൈനിക, നയതന്ത്ര, തലത്തിൽ നിരവധി ചർച്ചകൾ പുരോഗമിക്കുകയാണ്.