ഷിബി ചേപ്പനത്ത്

ലണ്ടൻ • ആകമാന യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം കരീം ദ്വിതിയൻ ബാവക്ക് യുകെ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ ബോൾട്ടൺ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് പ്രൗഡഗംഗീശമായ വരവേല്പ് നൽകി. യുകെ മേഖലയിലെ മുഴവൻ ഇടവകകളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. “അമ്മയെ ഞങ്ങൾ മറന്നാലും അന്ത്യോഖ്യായെ മറക്കില്ല”എന്ന ദൃഡപ്രതിജ്ഞ ഏറ്റുപറഞ്ഞു കൊണ്ട് പരിശുദ്ധ ബാവായെയും അഭിവന്ദ്യ മെത്രാപ്പോലിത്തമാരേയും കുർബാന അർപ്പിക്കാനായി സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമികരിച്ച വേദിയിലേക്ക് വിശ്വാസികൾ കുരുത്തോലകളുടേയും പാത്രിയർക്കാ പതാകകളുടേയു പുഷ്പ വർഷത്തോടേയും കുടി ആനയിച്ചു.

അതിരാവിലെ തന്നെ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മൈലുകൾ താണ്ടി കൈക്കുഞ്ഞുങ്ങളുമായി എത്തിയ വിശ്വാസികളെ നിരുൽസാഹപ്പെടുത്താതെ പരിശുദ്ധ ബാവ ഗ്ലൈഹിക വാഴ് വുകൾ നൽകിക്കൊണ്ട് വേദിയിലേക്ക് എത്തി ചേർന്നു. തുടർന്ന് മോറാന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനക്ക് സഹ കാർമികത്വം വഹിച്ചുകൊണ്ട് മലങ്കര സഭയുടെ മെത്രാപോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ ഡോ ജോസഫ് മാർ ഗ്രിഗോറിയോസ്, ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് , അഭിവന്ദ്യ ഡോ കുര്യക്കോസ് മാർ തേയോഫിലോസ് , അഭിവന്ദ്യ ഡോ മാത്യൂസ് മാർ അന്തീമോസ്, അന്ത്യോഖ്യായിൽ നിന്നും പരിശുദ്ധ ബാവായെ അനുഗമിച്ച മാർ ക്രിസ്റ്റഫോറസ് മെത്രാപ്പോലിത്ത എന്നിവരും യുകെയിലെ സിറിയൻ അധിപൻ അഭിവന്ദ്യ തോമാ ദാവൂദ് തിരുമേനിയും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു.

പരിശുദ്ധ സഭയിലെ റമ്പാച്ചൻമാരും ഭദ്രാസനത്തിലെ വിവിധ ഇടവകകളില വൈദികരും ശെമ്മാശ്ശൻമാരും ശുശ്രൂഷകരും കുർബാനയിൽ പരിശുദ്ധ പിതാവിനോടൊപ്പം പങ്കുചേർന്നു. വൈദികരുടെ നേതൃത്വത്തിൽ സുറിയാനി ഗീതങ്ങളോടുകൂടിയ ഗായക സംഘം വിശുദ്ധ ബലിയെ കൂടുതൽ അനുഗ്രഹമാക്കി. ഇന്ത്യക്ക് വെളിയിൽ മലങ്കര സഭയുടെ മക്കൾ സംഘടിപ്പിച്ച ഏറ്റവും വലിയ കൂട്ടായ്മയിൽ ഒന്നാണ് ഇതെ എന്ന് പരിശുദ്ധ പിതാവ് അനുഗ്രഹ പ്രഭാഷണത്തിൽ പ്രസ്താവിച്ചു.

മലങ്കര സഭയിലെ മക്കളുടെ ഏതു പ്രതിസന്ധിയിലും പൂർവ്വ പിതാക്കൻമാർ പകർന്നുതന്നു വിശ്വാസം കാത്തു സംരക്ഷിക്കുവാൻ പരിശുദ്ധ പിതാവ് കൂടെ ഉണ്ടാവുമെന്നും ബാവാ ഓർമ്മിപ്പിച്ചു. തുടർന്ന് കുർബാനയിൻ സംബദ്ധിച്ച എല്ലാ വിശ്വാസികളേയും പരിശുദ്ധ പിതാവ് സ്ളീബാ മുത്തി അനുഗ്രഹിച്ചു. തുടർന്ന് സംസാരിച്ച സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനി താൻ ലണ്ടനിൽ ഏതാനും കുടുബങ്ങളെ വച്ച് ആരംഭിച്ച പരിശുദ്ധ സഭയുടെ തുടക്കം ഇന്ന് ആയിരങ്ങളെ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് അവിശ്വസനീയം എന്ന് പ്രതിപാദിച്ചു. ഇതു പോലെ പരിമിതമായ സാഹചര്യത്തിൽ അച്ചടക്കത്തോടും സംഘാടന മികവോടും കുടി ഇതു പോലെ ഒരു കുർബാന സംഘടിപ്പിക്കുവാൻ നേതൃത്വം കൊടുത്ത ഭദ്രാസന കൗൺസിലിനെ അറിവന്ദ്യ പിതാവ് മുക്തകണ്ടം പ്രശംസിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ഏകദേശം 3 മണിയോടുകൂടി ചടങ്ങുകൾക്ക് സമാപാനം കുറിക്കുകയും ചെയ്തു .