നേപ്പാളില്‍ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണ് മരണസംഖ്യ 45 ആയി. വിമാനയാത്രക്കാരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്. കഠ്മണ്ഡുവില്‍ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ ANC ATR72 വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് സേതി നദീ തീരത്ത് തകര്‍ന്ന് വീഴുകയായിരുന്നു.

വിമാനത്തില്‍ 10 വിദേശികള്‍ ഉള്‍പ്പടെ 68 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് യതി എയര്‍ലൈന്‍സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളം അടച്ചു.

പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 72 സീറ്റുള്ള വിമാനം തകര്‍ന്നുവീണത്. ആകെ 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. പഴയ എയര്‍പോര്‍ട്ടിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേയാണ് യതി എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

വിമാനം പൂര്‍ണമായും കത്തിനശിച്ചു. റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എടിആര്‍ 72 ഇനത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

എട്ടുമാസത്തിനിടെ പൊഖറ വിമാനത്താവളത്തിലുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണ് ഇത്. 2022 മെയ് മാസമുണ്ടായ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.