ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ യുവജനങ്ങൾ സാത്താൻ സേവയ്ക്ക് അടിമപ്പെടുന്നതായി റിപ്പോർട്ട്‌ പുറത്ത്. കേവല ആചാരങ്ങൾ മാത്രമാണ് സാത്താൻ സേവയെന്നും കൊലപാതകമോ മാന്ത്രിക മന്ത്രങ്ങൾ ഉപയോഗിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. പരമ്പരാഗതമായ വിശ്വാസങ്ങൾക്ക് അടിമപ്പെടാതെ ബദലായി നിലനിൽക്കാം എന്നുള്ള വ്യാജേനയാണ് യുവാക്കൾ ഇതിൽ ഏർപ്പെടുന്നത്. ലിംഗഭേദം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ആക്ടിവിസത്തിൽ ഏർപ്പെടാനും പ്രചാരണം നടത്താനും സാത്താനിസം ആളുകൾക്ക് നൽകുന്ന അവസരങ്ങളും ഇതിൽ പ്രധാനഘടകങ്ങളാണ്.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തന്നെ സംഘടനയുടെ അംഗത്വത്തിൽ 200 ശതമാനം വർദ്ധനവ് ഉണ്ടായെന്നും, ഇത് സ്വീകാര്യത വർധിച്ചു എന്നത് വ്യക്തമാക്കുന്നു എന്നും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഓർഡർ ഓഫ് സാത്താൻ യുകെയുടെ ചാപ്ലിൻ ലിയോപോൾഡ് പറഞ്ഞു. ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും പരമ്പരാഗതമായ പിടിവാശി മതങ്ങൾ നിലനിർത്തി പോകുന്നത് ജനപ്രീതി കുറയുന്നതിലേക്ക് നയിച്ചെന്നും, സാത്താൻ ആരാധന സ്വയം തിരിച്ചറിയുന്നതിലേയ്ക്ക് ആളുകളെ നയിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു. ലൈംഗികത, തുല്യത തുടങ്ങിയ നിർണായക വിഷയങ്ങളിൽ മതങ്ങൾ നൽകിയിരുന്ന തെറ്റായ ബോധത്തിൽ നിന്ന് ഇന്നത്തെ യുവതലമുറ പുറത്ത് കടന്നെന്നും, യുക്തിയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങിയതും അനുകൂലമായ ഘടകങ്ങളാണ്.

യുവതലമുറയെ ആകർഷിക്കാനും മതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നത് കുറയ്ക്കാനും വേണ്ട നടപടികൾ കൈകൊള്ളാൻ ക്രിസ്ത്യൻ മതനേതൃത്വം ഒരുങ്ങുകയാണ്. അടുത്ത മാസം ഈ വിഷയത്തിൽ ബിഷപ്പുമാർ ചരിത്രപരമായ വോട്ടെടുപ്പിന് തയ്യാറെടുക്കുന്നു. നവംബറിൽ പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) സെൻസസ് അനുസരിച്ച്, ഇംഗ്ലണ്ടിലെയും വെയിൽസിലെയും സാത്താനിസ്റ്റുകളായി തിരിച്ചറിയുന്ന ആളുകളുടെ എണ്ണം 2011-നും 2021-നും ഇടയിൽ 167 ശതമാനം വർധിച്ച് 1,893-ൽ നിന്ന് 5,054 ആയി ഉയർന്നു എന്ന് സാക്ഷ്യപെടുത്തുന്നു. അതേസമയം, ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ പകുതിയിൽ താഴെ മാത്രമായി ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞതായും സെൻസസ് പറയുന്നു.