359 പേര്‍ കൊല്ലപ്പെട്ട സ്ഫോടനപരമ്പരയുടെ സൂത്രധാരന് ഇന്ത്യയിലും അനുയായികള്‍. എൻെഎഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഏഴുപ്രതികള്‍ ഇപ്പോൾ. കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഹാഷിം ലക്ഷ്യമിട്ടു. സ്ഫോടനം നടത്തിയത് മുഹമ്മദ് സഹറന്‍ മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്താണ്.

എന്‍ഐഎ ഈ വിഭാഗത്തിന് മേല്‍ ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കേസിന്റെ ഭാഗമായി തിരുവനന്തപുരത്തും റെയ്ഡ് നടന്നിരുന്നു.

ഇതിനിടെ, ശ്രീലങ്കയില്‍ വീണ്ടും സ്ഫോടന‌മുണ്ടായി. കൊളംബോയില്‍ നിന്ന് 40 കിലോമീറ്ററര്‍ അകലെ പുഗോഡയിലാണ് സ്ഫോടനം. കോടതിക്കു സമീപം ഒഴിഞ്ഞ പറമ്പിലാണ് സ്ഫോടനം.

അതേസമയം കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാന്‍ മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ, ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരോടാണ് രാജി ആവശ്യപ്പെട്ടത്. ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രതികരിക്കാത്തതിനാണ് നടപടി.

മുന്‍കരുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതിന് സര്‍ക്കാര്‍ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് സുരക്ഷാസേനയുടെ തലപ്പത്ത് അഴിച്ചുപണി. അതേസമയം ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ഒന്‍പത് ചാവേറുകളില്‍ എട്ടുപേരെ തിരിച്ചറിഞ്ഞു. ഒരു വനിതയടക്കം മുഴുവന്‍ ചാവേറുകളും സ്വദേശികളാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.