തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദം ഒത്തുതീര്‍ക്കാന്‍ നീക്കം.പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിക്ത. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്നിഗ്ധ മാപ്പ് പറയാന്‍ സന്നദ്ധത അറിയിച്ചത്.

എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് ഗവാസ്‌കറിന്റെ കുടുംബം പ്രതികരിച്ചതെന്നാണ് സൂചന. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗാവാസ്‌കറിന്റെ അഭിഭാഷകന്‍ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു.

ഈ കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് എഡിജിപിയുടെ മകള്‍ മാപ്പ് പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുന്നത്. കേസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സ്നിഗ്ധക്കെതിരാണെന്ന സൂചനകളുണ്ട്.

രാവിലെ വ്യായാമത്തിനായി എ.ഡി.ജി.പിയുടെ ഭാര്യയേയും മകള്‍ സ്നിക്തയേയും കനകക്കുന്നില്‍ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. തലേ ദിവസം സ്നിഗ്ധയുടെ കായിക പരിശീലകനുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്നിഗ്ധ അപ്പോള്‍ മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു.

രാവിലെ കനകക്കുന്നില്‍വച്ചും സ്നിഗ്ധ അസഭ്യം പറയല്‍ തുടര്‍ന്നു. ഇത് ഗവാസ്‌കര്‍ എതിര്‍ക്കുകയും അസഭ്യം പറയല്‍ തുടര്‍ന്നാല്‍ വാഹനം എടുക്കില്ലെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതയായ സ്നിഗ്ധ ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ സ്നിഗ്ധ ഓട്ടോയില്‍ കയറി പോയി.

വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തിയ സ്നിഗ്ധ വാഹനത്തില്‍ മറന്നു വച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഗവാസ്‌കറിന്റെ അടുത്ത് വന്ന് പ്രകോപനമില്ലാതെ മൊബൈല്‍ വച്ച് കഴുത്തിന് താഴെ മുതുകിലായി ഇടിക്കുകയുമായിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസുകാരെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥർ ദാസ്യപ്പണി ചെയ്യിക്കുകയാണെന്ന വിവരങ്ങൾ പുറത്തുവന്നതും നടപടിയിലേക്ക് നീങ്ങിയതും.