കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ സിനിമയിലെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഓഗസ്റ്റ് 7ന് കൊച്ചിയില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക. ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡബ്ല്യുസിസി താര സംഘടനയുമായി ഇടഞ്ഞിരുന്നു.

വനിതാ സംഘടന ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വമാണ് കാണുന്നതെന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും എഎംഎംഎ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നെന്ന് ഡബ്ല്യു.സി.സി പ്രതികരിച്ചിരുന്നു.

ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാലു പേര്‍ എഎംഎംഎയില്‍ നിന്ന് രാജിവെച്ചിരുന്നു. രേവതി, പാര്‍വതി, പത്മപ്രിയ തുടങ്ങിയവര്‍ സംഘടനയുടെ നടപടികളില്‍ ആശങ്കയറിയിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയക്കുകയും ചെയ്തു. സംഘടനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആവശ്യം.