യുവനടിയെ ആക്രമിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്യാനിരിക്കുന്ന നടി കാവ്യാ മാധവൻ ഒളിവിലല്ലെന്ന് ദിലീപിന്റെ സഹോദരൻ അനൂപ്. ദിലീപ് പൊലീസിനുമുന്നിൽ കുറ്റം സമ്മതിച്ചിട്ടില്ല. ഗൂഢാലോചന ദിലീപിന്റേതല്ല ദിലീപിനെ ഇല്ലാതാക്കാനുള്ളതാണ്. ദിലീപിനെ കുടുക്കിയവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോൾ ഞങ്ങൾ തുടങ്ങും. അനാവശ്യ ആക്ഷേപങ്ങൾ മടുത്തു. നാടുവിടാൻപോലും ആലോചിച്ചു. ശരിക്കുള്ള തെളിവുകൾ വരുമ്പോൾ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറഞ്ഞു

ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ അനൂപ് പറഞ്ഞിരുന്നു. ഇതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും നിരപരാധിത്വം തെളിയിച്ചു ദിലീപ് തിരികെയെത്തുമെന്നും അനൂപ് പറഞ്ഞു. സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരുമെന്നും സത്യവും ദൈവവുമൊക്കെയുണ്ടേൽ ഇതു പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി.

തെളിവില്ല, നൂറു ശതമാനം തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല, എല്ലാം കെട്ടിച്ചമച്ചതാണ്. ഇതിന്റെ പേരിൽ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോൾ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവർക്കും വരും. ഗൂഢാലോചന നടത്തിയതു ദിലീപല്ല. ദിലീപിനെ കുടുക്കാനാണു ഗൂഢാലോചന നടന്നത്. – രാവിലെ മാധ്യമങ്ങളോട് അനൂപ് പറഞ്ഞു.

അതേസമയം, യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്നു വാദം കേട്ടില്ല. തെളിവെടുപ്പു പൂർത്തിയാകാത്തതിനാൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിട്ടില്ലാത്തതിനാലാണു വാദം കേൾക്കാത്തത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും.